വളഞ്ഞ വഴിയിലൂടെ യുഡിഎഫ് പ്രവേശനത്തിന് പിസി തോമസ്; ജോസഫ് വിഭാഗവുമായി ലയന ചർച്ചകൾ സജീവം

 


കോട്ടയം: യുഡിഎഫില് ഘടകകക്ഷിയാകാനുള്ള നീക്കം കോണ്ഗ്രസ് തള്ളിയതോടെ പുതിയ നീക്കവുമായി കേരളാ കോണ്ഗ്രസ് പി സി തോമസ് വിഭാഗം. 

നിലവിൽ യുഡിഎഫിലുള്ള കേരളാ കോണ്ഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിച്ച്  യുഡിഎഫിലെത്താനാണ് പിസി തോമസിന്റെ നീക്കം. ഇക്കാര്യം പിജെ ജോസഫിനെ പിസി തോമസ് അറിയിച്ചിട്ടുണ്ട്.

നാളെ ചേരുന്ന ജോസഫ് വിഭാഗം ഹൈപ്പവർ കമ്മിറ്റി ഇക്കാര്യം വിശദമായി ചര്ച്ച ചെയ്യും. പിജെ ജോസഫ് ഈ വിഷയത്തിൽ അർധസമ്മതം  മൂളിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ പാർട്ടിയിലെ  ചില നേതാക്കൾക്ക് ഇതിൽ എതിര്പ്പുണ്ട്.

പി സി തോമസ് വിഭാഗത്തെ  പാർട്ടീയിൽ ലയിപ്പിക്കുന്നതിനോട് പിജെ ജോസഫിന് വ്യക്തിപരമായി അത്ര താല്പര്യമില്ലെങ്കിലും സീറോ മലബാര് സഭ നേതൃത്വത്തിന്റെയും യുഡിഎഫ് നേതൃത്വത്തിന്റെയും ആവശ്യത്തെ തുടർന്നാണ്  സമ്മതം മൂളിയതെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതിനാൽ  പെട്ടെന്നുതന്ന ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.

പുതിയൊരു പാര്ട്ടി മുന്നണിയിലേക്ക് വരുന്നതിനെ കോണ്ഗ്രസ് അനുകൂലിക്കുന്നില്ല. എന്നാൽ ഏതെങ്കിലും നേതാക്കള് കോണ്ഗ്രസിലേക്കോ മുന്നണിയിലെ മറ്റു പാര്ട്ടികളിലേക്കോ വരുന്നതിനെ എതിര്ക്കാനില്ല എന്നാണ് കോണ്ഗ്രസ് നിലപാട്.

കേരള കോണ്ഗ്രസ് നേതാക്കളായിരുന്ന കെഎം ജോര്ജിന്റെയും പിടി ചാക്കോയുടെയും മക്കള് യുഡിഎഫില് ഉണ്ടാകുന്നത് മധ്യതിരുവിതാംകൂറില് മുന്നണിയെ ശക്തിപ്പെടുത്തുമെന്നും യുഡിഎഫ് നേതൃത്വം കരുതുന്നു.

കെഎം ജോര്ജിന്റെ മകനായ ഫ്രാന്‌സിസ് ജോര്ജ് നേരത്തെ തന്നെ പിജെ ജോസഫിനോടൊപ്പമാണ്. പിസി തോമസ് കൂടി വന്നാല് ജോസ് കെ മാണി എല്ഡിഎഫില് ചേര്ന്നതിനെ തുടര്ന്നുണ്ടായ ക്ഷീണത്തെ മറികടക്കാനാവുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.


أحدث أقدم