ഡിസീസ് എക്‌സ്' കോവിഡിനെക്കാള്‍ വിനാശകാരി; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്


ജനീവ: ലോകം കോവിഡ് ഭീതിയുടെ മുള്‍മുന്‍യില്‍ നില്‍ക്കുമ്‌ബോഴും മറ്റൊരു മഹാമാരിയുടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡിനെക്കാള്‍ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്‌പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുളള രോഗത്തിന് ഡിസീസ് എക്‌സ് എന്നാണ് ലോകാരോഗ്യ സംഘടന പേര് നല്‍കിയിരിക്കുന്നത്.

ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലാണ് ആദ്യ രോഗിയെന്ന് സംശയിക്കുന്ന വ്യക്തിയെ കണ്ടെത്തിയിരിക്കുന്നത്. കടുത്ത പനിയും രക്തസ്രാവവുമായിട്ടാണ് ഇയാള്‍ ചികിത്സ തേടിയത്. ഇയാള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ഈ രോഗം അതിവിനാശകാരിയാകാമെന്ന് 1976 ല്‍ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നല്‍കി. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ നുരവധി മാരകമായ വൈറസുകള്‍ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും സിഎന്‍എന്‍ ടെലിവിഷനോട് അദ്ദേഹം പറഞ്ഞു.

ജന്തുകളില്‍ നിന്ന് തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ രീതിയില്‍ ഈ രോഗവും പടര്‍ന്നു പിടിക്കാമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കല്‍, വന്യജീവി വ്യാപാരം, എന്നിവയാണ് സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.
أحدث أقدم