തിരുവനന്തപുരം: മകനെ പീഡിപ്പിച്ച കേസില്‍ അമ്മ പോക്സോ പ്രകാരം അറസ്റ്റില്‍. വക്കം സ്വദേശിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയ്ക്കാവൂര്‍ പൊലീസാണ് അറസ്റ്റ് നടത്തിയത്. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.
പ്രവാസിയുടെ ഭാര്യ ആയിരുന്ന യുവതിയാണ് അറസ്റ്റിലായത്.4 മക്കളും യുവതിയും നാട്ടിലാണുണ്ടായിരുന്നത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് പതിനേഴര വയസ്സുള്ള മൂത്ത മകന്‍ അമ്മയുടെ ഫോണില്‍ നിന്ന് മോശമായി എന്തോ കണ്ടതായി വിദേശത്തുള്ള പിതാവിനെ അറിയിച്ചു. ഉടനെ ഭര്‍ത്താവ് നാട്ടിലെത്തി ചര്‍ച്ച നടത്തുകയും ഒടുവില്‍ വിവാഹ മോചനത്തിലേക്ക് കാര്യങ്ങള്‍ പോകുകയും ചെയ്തു. തുടര്‍ന്ന് രണ്ടാമതും വിവാഹം കഴിച്ച പിതാവ് മക്കളെയും കൂട്ടി വിദേശത്തേക്ക് പോയി.അവിടെ വെച്ച് 13 വയസ്സുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് കാര്യങ്ങള്‍ അന്വേഷിച്ചപോഴാണ് മകന്‍ അമ്മയുടെ സ്വഭാവം പറയുന്നത്.
ആദ്യം പിതാവ് മകനെ ശകാരിച്ചെങ്കിലും മകന്‍ പറയുന്നതില്‍ സത്യമുണ്ടെന്ന് മനസ്സിലാക്കിയ പിതാവ് മക്കളെയും കൂട്ടി നാട്ടിലെത്തി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. തുടര്‍ന്ന് 10 ദിവസത്തിലധികം കുട്ടിയെ കൗണ്‍സിലിങ് നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. രാത്രി കാലങ്ങളില്‍ കുട്ടിയോട് അമ്മ മോശമായി പെരുമാറുന്നുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലീസിനെ അറിയിക്കുകയും പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.