40 ലക്ഷം ട്രാക്ടറുകള്‍ അണിനിരത്തി രാജ്യവ്യാപക ട്രാക്ടര്‍റാലി നടത്തുമെന്ന് കർഷകർ

ന്യൂഡല്‍ഹി :കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ രണ്ട് മാസമായി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ പുതിയ തീരുമാനത്തിലേക്ക്. ഒക്ടോബര്‍വരെ നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സമയമുണ്ടെന്നും ഇതിന് ശേഷം രാജ്യവ്യാപക ട്രാക്ടര്‍ റാലികള്‍ നടത്തുമെന്നും കര്‍ഷക നേതാവ് രാകേഷ് ടികായത്. ഡല്‍ഹി അടക്കം രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ട്രാക്ടര്‍ റാലികൾ നടത്തും. 40 ലക്ഷത്തോളം ട്രാക്ടറുകള്‍ റാലിയില്‍ അണിനിരക്കുമെന്നും അദ്ദഹേത്തെ ഉദ്ദരിചച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ സമരത്തെ അടിച്ചമര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രം നടത്തുകയാണ്. ഡല്‍ഹി അതിര്‍ത്തികള്‍ മുഴുവന്‍ രാജ്യാതിര്‍ത്തിയിലേത് പോലുള്ള സുരക്ഷ മതില്‍ തീര്‍ത്തു കഴിഞ്ഞു. ഹൈവേകളെല്ലാം ബാരിക്കേഡും കോണ്‍ക്രീറ്റ് മതിലും തീര്‍ത്ത് അടച്ചു. മുള്ള് വേലി സ്ഥാപിച്ചും റോഡില്‍ ആണികള്‍ സ്ഥാപിച്ചും റോഡിന് കുറുകെ കിടങ്ങുകള്‍ കീറിയും വന്‍ സായുധ സേനയെ അണിനിരത്തിയും കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് തടയുന്നു. സമര കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റും വൈദ്യുതിയുമില്ല. എല്ലാ രീതിയിലും സമരത്തെ ദ്രോഹിച്ച് കര്‍ഷകരെ പിന്തിരിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാല്‍ എങ്ങനെ ദ്രോഹിച്ചാലും നിയമം പിന്‍വലിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ ഉറപ്പിച്ച് പറയുന്നു.

أحدث أقدم