കോട്ടയം: സംസ്ഥാന ചരിത്രത്തിലാദ്യമായി പെട്രോള്‍ വില 90 രൂപയും കടന്ന് കുതിക്കുന്നു. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 38 പൈസയും വർദ്ധിച്ചു. ഇതോടെ ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്ത് 90.39 രൂപയും കൊച്ചിയിൽ 88.60 രൂപയുമായി.
ഡീസലിന് തിരുവനന്തപുരത്ത് 84.50 രൂപയും കൊച്ചിയിൽ 83.15 രൂപയുമാണ്. ഗ്രാമീണ മേഖലകളില്‍ ഇതിലും മുകളിലാണ് ഇന്ധനവില. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍ വില നൂറിലേക്കെത്താന് സാധ്യതയേറെയാണ്.
സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില ഉയർന്നത്. നാലു ദിവസത്തിനിടെ പെട്രോളിന് 1.49 രൂപയും ഡീസലിന് 1.69 രൂപയും വര്‍ദ്ധിച്ചു. ഈ വര്‍ഷം ഇതുവരെ പെട്രോളിന് 4.71 രൂപയുടെയും ഡീസലിന് 5.10 രൂപയുടെയും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ക്രൂഡ് ഓയില്‍ വിലയ്ക്ക് ആനുപാതികമായാണു വിലവര്ദ്ധനയെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ സമയങ്ങളില്‍ ഇന്ധനവിലയില്‍ കാര്യമായ വിലയിടിവ് ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങള്‍ക്കു ലഭിക്കുന്ന നികുതി വരുമാനം കുറയ്ക്കാന്‍ തയ്യാറാകാത്തതും വിലവര്‍ദ്ധനയ്ക്കു കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം (ഫെബ്രുവരി 12) ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 60 ഡോളറായിരുന്നു വില. ക്രൂഡ് ഓയിലിന്റെ 2014 മേയ് മാസത്തിലെ ശരാശരി വില ബാരലിന് 100 ഡോളർ ആയിരുന്നു. അന്ന് ഇന്ത്യയിലെ പെട്രോൾ വില ലിറ്ററിന്: 72 രൂപയും ഡീസലിന് 56.71 രൂപയും ആയിരുന്നു. കഴിഞ്ഞ വർഷം അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു (11.26 മുതൽ 39.68 ഡോളർ വരെ). പക്ഷേ ഇന്ത്യയിൽ 2020 ജൂലൈയിൽ പെട്രോളിന് 80.43 രൂപ മുതൽ 83.63 വരെയും ഡീസലിന് 77.04 മുതൽ 81.94 വരെയുമായിരുന്നു വില.