വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളത്തിലെ ആര്‍ ടി പി സി ആര്‍ പരിശോധന ഇനിമുതല്‍ സൗജന്യം

തിരുവനന്തപുരം: വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന സംസ്ഥാന സര്‍ക്കാര്‍ സൗജന്യമാക്കി. വിമാനത്താവളങ്ങളില്‍ നടത്തുന്ന ആര്‍ ടി പി സി ആര്‍ പരിശോധനയാണ് സൗജന്യമാക്കിയത്. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. 'വിദേശത്തുനിന്ന് വരുന്നവര്‍ക്ക് പരിശോധന ഒഴിവാക്കാനാവില്ല. കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകാന്‍ സാഹചര്യമുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ ശക്തമായ പരിശോധന നടത്തണം. വീട്ടില്‍ ക്വാറന്റീന്‍ തുടരാം. പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന തുടങ്ങിയിരുന്നു. വിദേശത്തെ പരിശോധനക്ക് ശേഷം വീണ്ടും പണം മുടക്കി പരിശോധനക്ക് വിധേയമാകുന്നതിനെതിരെ എതിര്‍പ്പും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് കൊവിഡ് കൂടുന്നത് തടയാന്‍ ജനം വളരെയധികം ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മൊബൈല്‍ ആര്‍ ടി പി സി ആര്‍ പരിശോധനാ ലാബുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. പരിശോധനക്ക് 448 രൂപ മാത്രമാണ് ചാര്‍ജ്. 24 മണിക്കൂറിനകം പരിശോധന ഫലം നല്‍കാത്ത ലബോറട്ടികളുടെ ലൈസന്‍സ് റദ്ദാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
أحدث أقدم