കവർച്ചക്കിരയായ അയർക്കുന്നം ചേന്നാമറ്റം പുത്തൻപുരയിൽ ജോസിന്റെ ഭാര്യ ലിസമ്മയിൽനിന്ന് വിവരങ്ങൾ ശേഖരിച്ച പോലീസ് ഏകദേശ ചിത്രം തയ്യാറാക്കാൻ തുടങ്ങി
മാസ്ക് ധരിച്ചെത്തിയതിനാൽ പ്രതിയുടെ മുഖം വീട്ടമ്മയ്ക്ക് വ്യക്തമായിരുന്നില്ല. പ്രധാന റോഡുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പിന്തുടർന്നാണ് അന്വേഷണം നീങ്ങുന്നത്. കൂടുതൽ പോലീസുകാരെയും സൈബർ വിദഗ്‌ധരെയും ഉൾപ്പെടുത്തി അന്വേഷണസംഘം വെള്ളിയാഴ്ച പോലീസ് വിപുലീകരിച്ചു.
കോട്ടയം ഡിവൈ.എസ്.പി. എം.അനിൽകുമാർ, അയർക്കുന്നം പോലീസ് ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കവർച്ച നടന്ന വീട്ടിൽ വെള്ളിയാഴ്ചയും പോലീസെത്തി വിവരങ്ങൾ ശേഖരിച്ചു. സമാനരീതിയിൽ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്ന സംഘത്തെയും വീടുകളിൽ സ്ത്രീകൾ മാത്രമുള്ള സമയങ്ങൾ കണ്ടെത്തി കവർച്ച നടത്തുന്ന സംഘത്തെയും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരികയാണ്.