രണ്ടു മുന്നണികള്‍ക്കും ഭൂരിപക്ഷം കിട്ടില്ല’; കേരളം ആര് ഭരിക്കണമെന്ന് പൂഞ്ഞാറുകാര്‍ തീരുമാനിക്കുമെന്ന് പിസി ജോര്‍ജ്



നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് പിസി ജോര്‍ജ് എംഎല്‍എ. തന്റെ വിലയിരുത്തല്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലെന്നും അത് കഴിഞ്ഞ് പൂഞ്ഞാറുകാര്‍ തീരുമാനിക്കും ബാക്കി കാര്യങ്ങളെന്നും പിസി ജോര്‍ജ് പറഞ്ഞു.

പിസി ജോര്‍ജിന്റെ വാക്കുകള്‍: ”എന്റെ വിലയിരുത്തല്‍ പ്രകാരം ആര്‍ക്കും ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ല. അത് കഴിഞ്ഞ് പൂഞ്ഞാറുകാര്‍ തീരുമാനിക്കും എന്തു വേണമെന്ന്. ഇവിടെ മതതീവ്രവാദികള്‍ കുറച്ചു പേരുണ്ട്. ഞാന്‍ പച്ചയ്ക്ക് പറയാം. അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നെ സഹായിച്ചവരാണ്. അന്ന് ഞാന്‍ ഇവര്‍ ഭീകരവാദികളാണെന്ന് അറിഞ്ഞില്ല. ഇവരുടെ വോട്ട് എനിക്ക് വേണ്ട. തീവ്രവാദികളുടെ വോട്ട് വാങ്ങി എംഎല്‍എയാകാന്‍ ഞാന്‍ ഉദേശിക്കുന്നില്ല.”


 
നേരത്തെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ കൂവി വിളിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ”ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം കാലം നിങ്ങളുമായി ഒരു സന്ധിക്കില്ല. നിങ്ങളോട് യോജിക്കാന്‍ എന്റെ പട്ടി പോലും വരില്ല. തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു. ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്ലീങ്ങള്‍ എനിക്കൊപ്പമാണ്.”

കഴിഞ്ഞദിവസം ഈരാറ്റുപേട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയാണ് പിസി ജോര്‍ജും ഒരുവിഭാഗമാളുകളും തമ്മില്‍ വാക്കേറ്റമുണ്ടായത്. പിസി ജോര്‍ജിന്റെ വാഹന പര്യടനം ഈരാറ്റുപേട്ടയില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. പിസി ജോര്‍ജിന് നേരെ സംഘത്തിലെ ചിലര്‍ കൂവുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പിസി ജോര്‍ജ് കൂവിയവരെ അസഭ്യം പറയുകയും ചെയ്തു.

അന്ന് പി.സി പറഞ്ഞതിങ്ങനെ: ”നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്റെയൊക്കെ വീട്ടില്‍ കാരണവന്‍മാര്‍ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവന്‍മാര്‍ നന്നായാലേ മക്കള്‍ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. ഞാന്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി കൊടുത്താല്‍ നിങ്ങളൊക്കെ അകത്തുപോകും. ഞാന്‍ ഈരാറ്റുപേട്ടയില്‍ തന്നെ കാണും”. കൂടെ ഏതാനും സഭ്യമല്ലാത്ത പ്രയോഗങ്ങളും നടത്തിയാണ് പി.സി ജോര്‍ജ് മടങ്ങിയത്.
أحدث أقدم