തിരുവനന്തപുരം / പീഡിപ്പിച്ച വൈദികനെ കല്യാണം കഴിക്കണമെന്നും അതിനായി ഫാ റോബിന്‍ വടക്കുംഞ്ചേരിക്ക് ജാമ്യം അനുവദിക്കണമെന്നും ഇരയായ പെണ്‍കുട്ടി. സുപ്രിം കോടതിയിലാണ് കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി ആവശ്യം ഉന്നയിച്ചത്. പെണ്‍കുട്ടിയുടെ ആവശ്യം കോടതി തിങ്കളാഴ്ച പരിഗണിക്കും.
രണ്ടുപേരും തമ്മില്‍ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് പെണ്‍കുട്ടി നേരത്തെ ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ വാദ അംഗീകരിച്ചില്ല. തുടര്‍ന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്.
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 20 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്‌സോ കോടതി ഫാദര്‍ റോബിന് ശിക്ഷ വിധിച്ചത്. കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ പള്ളി വികാരി ആയിരിക്കുമ്പോഴാ യിരുന്നു ഫാ റോബിന്‍ വടക്കുംചേരി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന ഫാ റോബിൻ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 2017 ൽ റോബിൻ വടക്കുംചേരി അറസ്റ്റിലായി.
പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വൈദികൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടി പ്രസവിച്ചത് ഫാദർ റോബിൻ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.