കൊച്ചി : ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കേസിലെ പ്രതി ജിപ്‌സൻ അറസ്റ്റിൽ. പള്ളിക്കര ബന്ധു വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പിതാവ് പീറ്ററും ജിപ്‌സനും പിടിയിലായത് ഉച്ചയോട് കൂടിയാണ്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇപ്പോള്‍ ഇയാള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി കോടതിയില്‍ ഹാജരാക്കും.
പീഡനക്കേസില്‍ വനിതാ കമ്മീഷന്‍ ഇടപെട്ട് കേസെടുത്തിരുന്നു.
കേസില്‍ യുവതിക്കും പിതാവിനും എതിരെയാണ് അക്രമം നടന്നത്.
പച്ചാളം സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ജിപ്‌സന് എതിരെയാണ് പരാതി.
ജിപ്‌സന് എതിരെ ആദ്യം പൊലീസ് ചുമത്തിയത് ദുര്‍ബലമായ വകുപ്പുകള്‍ ആയിരുന്നുവെന്നും വിവരം.
സ്വര്‍ണം നല്‍കാത്തതിനാല്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച ജിപ്‌സണ്‍ ഭാര്യാ പിതാവിന്റെ കാല് തല്ലിയൊടിച്ചിരുന്നു.
ഗുരുതരാവസ്ഥയിലായ ഭാര്യാപിതാവിനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും വിവരം.
ഭാര്യയ്ക്കും ക്രൂരമായ ശാരീരിക പീഡനമാണ് ഇയാളില്‍ നിന്ന് ഏല്‍കേണ്ടി വന്നിരുന്നത്.
ഭര്‍തൃമാതാപിതാക്കളും ഉപദ്രവത്തിന് കൂട്ടുനിന്നു. കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പൗരസമിതിയും നേരത്തെ ആരോപിച്ചിരുന്നു.
തേവര പള്ളി വികാരി നിബിന്‍ കുര്യാകോസാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. രണ്ടാം വിവാഹമായതിനാല്‍ 31കാരി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല.
പള്ളി വികാരിയും കാര്യം അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചു.
പരാതി കൊടുത്തിട്ടും പൊലീസ് നടപടി വൈകുന്നുവെന്ന് കാര്യം അറിയിച്ച് കമ്മീഷണര്‍ക്കും കത്ത് നല്‍കിയിരുന്നു