സംസ്ഥാന പൊലീസ് ഘടനയിലെ ഒന്നാം പിണറായി സർക്കാരിന്റെ പ്രധാന മാറ്റമായിരുന്നു സ്റ്റേഷനുകളുടെ ഭരണ ചുമതല എസ്ഐയിൽ നിന്നും സിഐലേക്ക് മാറ്റിയത്. സിഐമാരുടെ സ്ഥാനപ്പേര് സ്റ്റേഷൻ ഇൻസ്പെക്ടറെന്ന് മാറ്റുകയും ചെയ്തു. 2018ൽ തുടങ്ങിയ പരിഷ്ക്കാരം 2020 ൽ പൂർത്തിയായി. ഇന്ന് 468 സ്റ്റേഷനുകളുടെ ഭരണം ഇൻസ്പെക്ടർമാർക്കാണ്.
ഇക്കാര്യത്തിൽ പുനപരിശോധന വേണമെന്ന് എഡിജിപിമാരുടെ യോഗത്തിൽ ചർച്ചയായി. കേസുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്റ്റേഷനുകളെ എ, ബി, സി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. കേസുകള്‍ കുറഞ്ഞ സ്റ്റേഷനുകളാണ് സി കാറ്റഗറിയിലുള്ളത്. ഈ സ്റ്റേഷനുകളിലെങ്കിലും സിഐക്ക് പകരം എസ്ഐമാർ മതിയെന്നാണ് ആലോചന.
സി കാറ്റഗറിയിൽ മാത്രം സംസ്ഥാനത്ത് നൂറിലധികം സ്റ്റേഷനുകളുണ്ടെന്നാണ് നിഗമനം. ഈ സ്റ്റേഷനിലിരിക്കുന്ന സിഐമാരെ ക്രൈം ബ്രാഞ്ചിലും ജില്ലാ ക്രൈം ബ്രാഞ്ചിലും ഉപയോഗിക്കാനാണ് തീരുമാനം. ഉദ്യോഗസ്ഥരില്ലാത്തിനാൽ അന്വേഷണം വൈകുന്ന സാഹചര്യത്തിലാണ് പുനർനിയമനം ആലോചിക്കുന്നത്. ഉത്തര-ദക്ഷിണ മേഖല ഐജിമാരോട് പരിശോധന നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.