തിരുവനന്തപുരം_ _ഡച്ച് പൗരനെക്കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ പോലീസിനെതിരെ നടപടി. കോവളം പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡു ചെയ്തു. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണ് നടപടി. സ്റ്റേഷൻ ഹൗസ് ഓഫിസർക്കു വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. പോലീസ് നടപടിയെ വിമർശിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു._
_കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോവളത്തുവച്ചാണു ബവ്കോ മദ്യവിൽപന കേന്ദ്രത്തിൽനിന്നു അനുവദനീയ അളവിൽ വാങ്ങിയ മദ്യവുമായി പോയ ഡച്ച് പൗരൻ സ്റ്റീവനെ ബിൽ ചോദിച്ച് പോലീസ് തടഞ്ഞത്. ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാൻ കഴിയില്ലെന്നു പോലീസ് പറഞ്ഞതോടെ സ്റ്റീവൻ രണ്ടു കുപ്പി മദ്യം റോഡിൽ ഒഴുക്കി. തിരികെ പോയി ബില്ലുമായി വന്നശേഷമാണു മൂന്നാമത്തെ കുപ്പി കൊണ്ടു പോകാൻ പോലീസ് അനുവദിച്ചത്.