ഷാന്‍ ബാബുവിന്റെ മരണം തലച്ചോറിലെ രക്തസ്രാവം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്






കോട്ടയം :  ഗുണ്ടാനേതാവ് കൊലപ്പെടുത്തിയ പത്തൊന്‍പതുകാരന്‍ ഷാന്‍ ബാബുവിന്റെ മരണം തലച്ചോറിലെ രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

ഷാനിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്തും അടിയേറ്റ നിരവധി പാടുകളുണ്ട്. തലയ്‌ക്കേറ്റ മര്‍ദനമാണ് മരണ കാരണം. കോട്ടയം മെഡിക്കല്‍ കോളെജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഷാന്‍ കൊല്ലപ്പെട്ടത്. ഷാനെ തട്ടികൊണ്ടുപോയ ശേഷം കൊലപ്പെടുത്തി  കോട്ടയം ഈസ്റ്റ്  പൊലീസ്സ്റ്റേഷന് മുന്നില്‍ കൊണ്ടിടുകയായിരുന്നു. 

സൂര്യന്‍ എന്ന മറ്റൊരു ഗുണ്ടയുമായുള്ള സൗഹൃദമാണ് ഷാന്‍ ബാബുവിന്റെ കൊലപാതകത്തില്‍ എത്തിയത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെ വിമലഗിരിയില്‍ സുഹൃത്തുക്കളോട് സംസാരിച്ചു നിന്ന ഷാന്‍ ബാബുവിനെ പ്രതി ജോമോനും മറ്റ് രണ്ട് പേരും ചേര്‍ന്ന് തട്ടികൊണ്ടുപോവുകയായിരുന്നു.
നിന്റെ ആരാണ് സൂര്യന്‍ എന്ന് ചോദിച്ച് ജോമോനും മറ്റ് രണ്ട് പേരും ഷാന്‍ ബാബുവിനെ ഓട്ടോറിക്ഷയില്‍ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

പിന്നീട് ഷാനിനെ കാണാതായതോടെ അമ്മ രാത്രി ഒന്നരയോടെ പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തി. കേസെടുത്ത് അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് ജോമോന്‍ ഷാനിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. സൂര്യനെന്ന ഗുണ്ടയെ വധിക്കാനാണ് ജോമോന്‍ പോയത്..

أحدث أقدم