സൈബറിടത്ത് രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകൾ പലപ്പോഴും ദുരൂഹത നിറഞ്ഞതാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് ദേശീയ മാധ്യമമായ 'ദി വയർ'. ഓൺലൈൻ ട്രെൻഡുകൾ മനസ്സിലാക്കാനും, വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിടാനും സോഷ്യൽ മീഡിയയില്‍ ട്രോളുകൾ പ്രചരിപ്പിക്കാനും ടെക് ഫോഗ് എന്ന ആപ്പ് ആണ് ബിജെപി സൈബർ വിഭാഗം ഉപയോഗിക്കുന്നതെന്നാണ് ഇവരുടെ റിപ്പോർട്ട്.
ദി വയറിന്റെ കണ്ടെത്തൽ പ്രകാരം ലോകത്തെ വന്‍കിട ടെക് കമ്പനികളോട് കിടപിടിക്കുന്ന സാങ്കേതിക മികവാണ് ആപ്പിനുള്ളത്. ബിജെപി ഐടി സെല്ലും യുവജന വിഭാഗമായ ഭാരതീയ യുവമോർച്ചയുമാണ് ആപ്പിന് പിന്നിലെന്ന് ഇവര്‍ പറയുന്നു. സംഘ പരിവാർ അനുകൂല പോസ്റ്റുകളും കമന്റുകളും ട്രോളുകളുമെല്ലാം ഉണ്ടാക്കുന്നത് വ്യക്തികളല്ല മറിച്ച് ഈ ആപ്പ് ആണെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് വർഷത്തോളം നീണ്ട രഹസ്യ അന്വേഷണങ്ങൾക്കൊടുവിലാണ് ദി വയർ ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത് എന്നും അവകാശപ്പെടുന്നു. 2019-ൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഉന്നത സർക്കാർ ജോലി നൽകാമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടതിനെ തുടർന്ന് അസംതൃപ്തനായ ബി.ജെ.പി ഐ.ടി സെല്ലിലെ ഒരു ജീവനക്കാരനാണ് അധികമാരും കേട്ടിട്ടില്ലാത്ത ടെക് ഫോഗിനെപ്പറ്റി ആദ്യമായി വെളിപ്പെടുത്തിയത് എന്നും അവര്‍ പറയുന്നു.
ആപ്പിന്റെ സവിശേഷതകളായി റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ:
∙ ട്വിറ്ററിലെ ട്രെൻഡിങ് എന്ന സെക്ഷനും ഫെയ്സ്ബുക്കിലെ ട്രെൻഡ് എന്ന സെക്ഷനും ടെക് ഫോഗ് ഉപയോക്താക്കൾക്ക് ഹൈജാക് ചെയ്യാം. ചില ട്വീറ്റുകളും പോസ്റ്റുകളും ഓട്ടോ റീട്വീറ്റ് ചെയ്തും ഓട്ടോ ഷെയർ ചെയ്തുമാണ് ഇത് സാധ്യമാക്കുന്നത്.
സ്വകാര്യ വ്യക്തികളുടെ നിലവിൽ ഉപയോഗിക്കാത്ത വാട്സാപ്പ് അക്കൗണ്ടുകൾ ഹൈജാക് ചെയ്ത് ആ ഫോൺ നമ്പർ ഉപയോഗിച്ച് കോൺടാക്ടുകളിലേക്ക് മെസേജുകൾ അയക്കാം.