രക്ഷാദൗത്യത്തിന് 26 വിമാനങ്ങൾ; മോസ്കോയിലെ ഇന്ത്യൻ എംബസി സംഘം റഷ്യൻ അതിർത്തിയിലേക്ക്



 
ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ ശേഷിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷൻ ​ഗം​ഗ വിപുലീകരിച്ച് കേന്ദ്രം. മോസ്ക്കോയിലെ ഇന്ത്യൻ എംബസി സംഘം ഖാർകീവിനടുത്തുള്ള റഷ്യൻ അതിർത്തിയിൽ എത്തിയതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്‌ല. 

വ്യോമസേനാ വിമാനങ്ങൾ ഇന്ന് മുതൽ രക്ഷാദൗത്യത്തിൽ പങ്കാളികളാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസങ്ങളിലായി 26 വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 
വ്യോമ സേനയുടെ 17 വിമാനങ്ങളും ദൗത്യത്തിൽ ചേരും. ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി അടുത്ത മൂന്ന് ദിവസം 26 വിമാനങ്ങൾ ബുഡാപേസ്റ്റ്, ബുക്കാറസ്റ്റ് എന്നിവിടങ്ങളിലേക്ക് അയയ്ക്കും. പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും ഉപയോഗിക്കും.

സി7 വിമാനം ബുധനാഴ്ച റൊമേനിയയിലേക്ക് എത്തും. വ്യോമസേനാ വിമാനങ്ങൾ ബുധനാഴ്ച മുതൽ രക്ഷാദൗത്യത്തിൽ പങ്കെടുക്കും.

ആദ്യ മുന്നറിയിപ്പ് നൽകിയ സമയത്ത് യുക്രൈനിൽ ഏതാണ്ട് 20,000 ഇന്ത്യൻ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അതിൽ 12,000 ഇന്ത്യക്കാർ ഇതുവരെ യുക്രൈൻ വിട്ടു. അത് ഏകദേശം 60 ശതമാനം വരും. അതിൽ 40 ശതമാനം പേർ സംഘർഷം രൂക്ഷമായ ഖാർകീവ്, സുമി മേഖലകളിലാണ്. ബാക്കിയുള്ളവർ യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ എത്തുകയോ അവിടേക്ക് പുറപ്പെടുകയോ ചെയ്തിട്ടുണ്ട്. 

ഖാർകീവ്, സുമി പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കുന്നതിന് പ്രഥമ പരി​ഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്കും കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ അയയ്ക്കും. കീവിൽ ഇനി ഇന്ത്യക്കാർ ആരും ഇല്ലെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. ഇന്ത്യൻ പൗരൻമാരെ രാജ്യത്ത് തിരിച്ചെത്തിക്കാൻ റഷ്യയും യുക്രൈനും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous Post Next Post