ശീതളപാനീയം കുടിച്ചു; ഏഴ് കുട്ടികള്‍ക്ക് ദാരുണാന്ത്യം; വില്‍പ്പനക്ക് വിലക്ക്




ജയ്പുര്‍ : രാജസ്ഥാനില്‍ പാക്കറ്റ് ശീതളപാനീയം കുടിച്ച് ഏഴ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രാദേശികമായി നിര്‍മിച്ച പാനീയം കുടിച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. 

ബുധനാഴ്ച രാത്രി ഗ്രാമത്തിലെ കച്ചവടക്കാര്‍ വിറ്റ പാക്കറ്റ് ശീതള പാനീയം കുട്ടികള്‍ കുടിച്ചിരുന്നുവെന്നും തൊട്ടടുത്ത ദിവസം തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങുകയായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തിലെ വിവിധ കച്ചവടക്കാരി ല്‍നിന്ന് മെഡിക്കല്‍ സംഘം ശീതളപാനീയ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. ഇവയുടെ വില്‍പന താത്കാലികമായി നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കുട്ടികള്‍ മരണപ്പെട്ടത് ശീതളപാനീയങ്ങള്‍ കഴിച്ചതുകൊണ്ടല്ലെന്നും മെഡിക്കല്‍ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം കുട്ടികള്‍ക്ക് വൈറല്‍ അണുബാധയുണ്ടായിരുന്നെന്നും രാജസ്ഥാന്‍ ആരോഗ്യമന്ത്രി പ്രസാദി ലാല്‍ മീണ പറഞ്ഞു. 

'ഞാന്‍ കളക്ടറോട് സംസാരിച്ചിരുന്നു. ഏഴ് കുട്ടികളാണ് മരിച്ചത്. വൈറസ് ബാധ മൂലമാണ് ഈ മരണങ്ങള്‍ സംഭവിച്ചത്. ഗ്രാമത്തില്‍ സര്‍വേ നടത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്' -അദ്ദേഹം പറഞ്ഞു.

സര്‍വേ നടത്തുന്നതിന് ഗ്രാമത്തില്‍ ഒരു സ്ഥിരം ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും ബ്ലോക്ക് മുതല്‍ സംസ്ഥാനതലം വരെയുള്ള ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം സ്ഥലത്തെത്തി മരണകാരണം കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
أحدث أقدم