കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയ്ക്കു മുന്നിൽ മൂന്നു സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. അമിതവേഗതയിൽ പാഞ്ഞ സ്വകാര്യ ബസുകളാണ് ഒന്നിനു പിന്നിൽ ഒന്നായി കൂട്ടിയിടിച്ചത്. സ്വകാര്യ ബസുകളുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നു പരാതി ഉയർന്നിട്ടുണ്ട്. ആശുപത്രിയുടെ റോഡിലൂടെ പോലും സ്വകാര്യ ബസുകൾ അമിതവേഗതയിൽ പായുന്നതിനെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ബസ് സ്റ്റാൻഡിൽ നിന്നു എറണാകുളം ഭാഗത്തേയ്ക്കു സ്വകാര്യ ബസുകൾ പോകുകയായിരുന്നു. ഈ സമയം മില്ലേനിയ എന്ന സ്വകാര്യ ബസ് കുട്ടികളുടെ ആശുപത്രിയ്ക്കു സമീപത്തെ റോഡരികിൽ നിർത്തിയിരിക്കുകയായിരുന്നു. പിന്നാലെ എത്തിയ ആവേ മരിയ ബസ് മില്ലേനിയത്തിൻ്റെ പിന്നിൽ ഇടിച്ചു. അമിതവേഗതയിൽ എത്തിയ ബോബി ബസ് ആവേ മരിയയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നു ബസുകൾക്കു സാരമായ കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന് ഇഎസ്ഐ റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി. മെഡിക്കൽ കോളേജ് റോഡിൽ പോലും സ്വകാര്യ ബസുകൾ അമിതവേഗത്തിൽ പായുന്നതിനെതിരെ പരാതിയുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.