കോട്ടയം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ച് തകർത്തതിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ രണ്ടു ദിവസമായി നടക്കുന്ന സംഘർഷം ഇന്നലെ ലാത്തിച്ചാർജിൽ കലാശിച്ചു.
സംഘർഷത്തിൽ കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാറിന്റെ തലയിലേക്ക് യുഡിഎഫ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടതിനെ തുടർന്ന് പരിക്കേറ്റു.
സംഭവത്തിൽ ഈസ്റ്റ് പൊലീസ് അഞ്ചുപേരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.
പൊലീസുകാരെ ആക്രമിച്ചതിനും, സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും, പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും, ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസെടുത്ത ഈസ്റ്റ് പൊലീസ് അഞ്ച് കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയ റിമാൻഡ് ചെയ്‌തേക്കും.
യു.ഡി.എഫ് – യുത്ത് കോൺഗ്രസ് നേതാക്കളായ ജെ.ജി പാലക്കലോടി, ടിറ്റോ , സാം വർക്കി, അൻസാരി, വർഗീസ് ചാക്കോ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കളക്ട്രേറ്റിലേക്ക് നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ കല്ലേറ് നടത്തുകയായിരുന്നു. പൊലീസ് ജലപീരങ്കിയും, കണ്ണീർ വാതകവും പ്രയോഗിച്ചു.
ബാരിക്കേഡ് തകർത്ത് പ്രവർത്തകർ കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെ യുഡിഎഫ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു . ബാരിക്കേഡ് മറിഞ്ഞ് വീണാണ് ഡി വൈ എസ്പി ക്ക് പരിക്ക് പറ്റിയത് ഇതോടെ പൊലീസ് ലാത്തിചാർജ് തുടങ്ങി.
പൊലീസ് ലാത്തി വീശിയതോടെ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി രാഹുൽ മറിയപ്പള്ളി എന്നിവർക്ക് ലാത്തിയടിയിൽ പരിക്കേറ്റു. വൈശാഖിന്റെ കൈക്ക് പൊട്ടലുണ്ട്. രാഹുലിന്റെ തലയിൽ ഏഴ് തുന്നലുമുണ്ട്. ഇവർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പതിനഞ്ചോളം യുഡിഫ് പ്രവർത്തകർക്കും ഏറ്റുമാനൂർ എസ് എച്ച് ഒ രാജേഷ്കുമാറടക്കം നാല് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്
സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് ഈസ്റ്റ് എസ്എച്ച് ഒ പറഞ്ഞു.