മെഡിക്കല്‍ കോളേജില്‍ വീണ്ടും സുരക്ഷാ വീഴ്ച്ച, ഡോക്ടറുടെ വേഷത്തിലെത്തി തട്ടിപ്പ്, പണവുമായി കടന്നുകളഞ്ഞു


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും സുരക്ഷാ വീഴ്ച. 
പേ വാര്‍ഡിലെ കൂട്ടിരിപ്പുകാരില്‍ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയ ആള്‍ 3500 രൂപയുമായി കടന്നുകളഞ്ഞെന്നാണ് പരാതി. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാര്‍ക്കാണ് പണം നഷ്ടമായത്. 
ഇന്നലെ രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ ആള്‍ ഗോമതിയെ പരിശോധിച്ചു. സ്‌റ്റെതസ്‌കോപ്പ് അടക്കം ഇട്ട് എത്തിയതിനാല്‍ ഡോക്ടറാണെന്ന വിശ്വാസമായിരുന്നു ഗോമതിയ്ക്കും ഭിന്നശേഷിക്കാരിയായ മകള്‍ സുനിതയ്ക്കും. 

ഇയാള്‍ തന്നെ ഇന്ന് പുലര്‍ച്ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ രണ്ട് പേഴ്‌സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. 

കുറ്റിയിടാന്‍ മറന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. മെഡിക്കല്‍ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോള്‍ പൊലീസനെ സമീപിക്കെന്നായിരുന്നു മറുപടി.

44 ആം നമ്പര്‍ പേ വാര്‍ഡിലാണ് മോഷണം നടന്നത്. ഹൃദയവാള്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്പാണ് മെഡിക്കല്‍ കോളേജിലെത്തിയത്. 
ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇതിന് മുമ്പും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മോഷണം നടന്നിട്ടുണ്ട്. ആശുപത്രിയില്‍ കയറി മരുന്ന് മോഷ്ടിക്കുന്ന അവസ്ഥവരെയുണ്ടായിട്ടുണ്ട്. വീഴ്ചകള്‍ തുടരെ സംഭവിക്കുമ്പോഴും പരിഹാരത്തിന് മാത്രം ശ്രമങ്ങളില്ല.
أحدث أقدم