കൊല്ലം: നൂറോളം ഡിവൈഎഫ്ഐ പ്രവർത്തകർ പാർട്ടി വിട്ട് എവൈഎഫിലേക്ക്.കൊല്ലം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള ഒരു മേഖലാ കമ്മിറ്റി പൂര്‍ണമായും രണ്ട് മേഖലാ കമ്മിറ്റികളില്‍ നിന്നു ഭാഗികമായും എഐവൈഎഫില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
സംഘടനയില്‍ വിഭാഗീയത രൂക്ഷമായതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എഐവൈഎഫിലേക്ക് കൂടുമാറുന്നത്. ഇവര്‍ സിപിഐ, എഐവൈഎഫ് നേതൃത്വവുമായി പ്രാഥമിക ചര്‍ച്ച നടത്തി.
ഒരു വര്‍ഷം മുന്‍പു നടന്ന ജില്ലാ സമ്മേളനത്തോടെ തുടങ്ങിയ വിഭാഗീയത റിപ്പബ്ലിക് ദിനത്തില്‍ നടന്ന കണ്‍വന്‍ഷനോടെ പൊട്ടിത്തെറിയില്‍ എത്തുകയായിരുന്നു. സമ്മേളനത്തില്‍ തിരഞ്ഞെടുത്ത ബ്ലോക്ക് കമ്മിറ്റി അംഗങ്ങളെ പുനഃസംഘടനയുടെ പേരില്‍ ഒഴിവാക്കുകയും തരം താഴ്ത്തുകയും ചെയ്തതിനു പുറമേ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രതിനിധികളെ കുത്തി നിറയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ബ്ലോക്ക് സമ്മേളനത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന പ്രസിഡന്റിനെ മാറ്റുകയും സെക്രട്ടറിയെ നിലനിര്‍ത്തുകയും ചെയ്തിരുന്നു. പുതിയ ട്രഷററെയും തിരഞ്ഞെടുത്തു. എന്നാല്‍ ഒരു മാസം കഴിഞ്ഞ്, അഞ്ചാലുംമൂട്ടില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍, ബ്ലോക്ക് സെക്രട്ടറിക്ക് 39 വയസ്സ് കഴിഞ്ഞു എന്നു പറഞ്ഞു ഒഴിവാക്കി. പകരം, ബ്ലോക്ക് സമ്മേളനത്തില്‍ ഒഴിവാക്കിയ പ്രസിഡന്റിനെ സെക്രട്ടറിയായി നിയോഗിച്ചു. ഇത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ താല്‍പര്യ പ്രകാരം എന്നാണ് ആരോപണം. മുന്‍ പ്രസിഡന്റിനെ പുതിയ സെക്രട്ടറിയായി നിയോഗിച്ചതോടെ നിലവിലെ പ്രസിഡന്റ് സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.