സര്‍ക്കാര്‍ നിലപാട് നിര്‍ഭാഗ്യകരം: ഓര്‍ത്തഡോക്‌സ് സഭ , 12 ന് പ്രതിഷേധ ദിനം


 കോട്ടയം : സുപ്രീംകോടതി വിധി മറികടന്ന് നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. 

പതിറ്റാണ്ടുകള്‍ നീണ്ട വ്യവഹാരത്തിന് വിരാമം കുറിച്ചുകൊണ്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് കാറ്റില്‍ പറത്തുന്ന നടപടി സ്വീകരിക്കാവുന്നതല്ല. നിയമവ്യവസ്ഥയെ അഭിമുഖീകരിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ തുനിയുകയില്ല എന്നതാണ് വിശ്വാസം.

 എന്നാല്‍ അത്തരത്തില്‍ ചിന്തിക്കുന്നതുപോലും അപലപനീയമെന്നും ഇടതുമുന്നണിയും സര്‍ക്കാരും ഈ നീക്കത്തില്‍ നിന്ന് പിന്‍തിരിയുമെന്നാണ് വിശ്വാസം. സമാന്തരഭരണം അംഗീകരിക്കാവുന്നതല്ലെന്നും 1934 -ലെ ഭരണഘടന അനുസരിച്ച് മെത്രാപ്പോലീത്താ നിയമിക്കുന്ന വൈദികര്‍ക്കുമാത്രമേ ഭരണം നടത്താന്‍ കഴിയൂ എന്ന വിധി നിലനില്‍ക്കേ കോടതി വിധിക്കു കോട്ടംവരാതെ അനധികൃതമായി ആരാധനാ സ്വാതന്ത്ര്യം അനുവദിക്കാന്‍ എങ്ങനെ കഴിയും എന്ന് മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആരാധനാസ്വാതന്ത്ര്യം സ്വന്തമായി അവകാശമുള്ള സ്ഥലത്ത് മാത്രം അനുവദിക്കപ്പെടുന്നതാണ്. അല്ലാതെ മറ്റൊരാള്‍ ആരാധിക്കുന്നിടത്ത് അനധികൃതമായി പ്രവേശിച്ച് നിര്‍വ്വഹിക്കാവുന്നതല്ല. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും സൃഷ്ടിക്കും. നിയമപരമായും നേരിടും. 

12-ാം തീയതി ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. 13 തിങ്കളാഴ്ച തിരുവനന്തപുരത്ത് മെത്രാപ്പോലീത്താമാരും വൈദികരും ഉപവാസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


أحدث أقدم