കോട്ടയം : കുറിച്ചി മന്ദിരം കവലക്ക് കിഴക്കുവശം പ്രവർത്തിക്കുന്ന പെനി ഐസ്ക്രീം ഫാക്ടറിക്ക് സമീപം താമസിക്കുന്ന ജനങ്ങളുടെ കുടിവെള്ളത്തിനുള്ള ഏക മാർഗമായിരുന്ന കിണറുകൾ എല്ലാം 2015 മുതൽ ഓരോന്നായി മലിനമാക്കപ്പെട്ട് ഉപയോഗശൂന്യമായി മാറിയിരിക്കുന്നു. പെനി ഐസ്ക്രീം ഫാക്ടറിയിൽ നിന്നും നിരന്തരമായി പുറന്തള്ളുന്ന മാരകമായ മാലിന്യങ്ങളാണ് ഇതിന് കാരണം. ഈ കിണറുകളിലെ വെള്ളം പരിശോധന നടത്തിയ സർക്കാർ ലാബുകളിലെ പരിശോധന ഫലങ്ങളിൽ എല്ലാം ഈ വെള്ളത്തിൽ മാരകമായ മാലിന്യങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. Turbidity, അമോണിയ, അയൺ എന്നിവ വളരെ കൂടുതലാണ്. കോളിഫോം, ഇ കോളി തുടങ്ങിയവയുടെ സാന്നിധ്യവും കൂടുതലാണ്. ഐസ്ക്രീം നിർമ്മാണത്തിന് ഉപയോഗിക്കുന്ന പാൽ, ചോക്ലേറ്റ് എന്നിവയുടെ ജീർണമായ അവശിഷ്ടങ്ങൾ ശക്തമായ ദുർഗന്ധവും അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കുന്നു.
ഈ അവശിഷ്ടങ്ങളും ഐസ്ക്രീം പ്ളാൻറിൽ തണുപ്പിക്കാനായി ഉപയോഗിക്കുന്ന അമോണിയയുടെ അവശിഷ്ടവും തുടർച്ചയായി ഫാക്ടറിക്ക് സമീപത്തെ പറമ്പിലും കിണറ്റിലുമാണ് നിക്ഷേപിച്ച് വന്നിരുന്നത്. 2022 ആഗസ്റ്റിലാണ് നിരന്തരമായി മാലിന്യനിക്ഷേപം നടത്തിയ ആ കിണർ മൂടാൻ ഉടമ തയ്യാറായത്. അതിനു ശേഷവും ഈ മാലിന്യങ്ങൾ മണ്ണിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നുണ്ട്.
ഈ ഫാക്ടറിക്ക് സമീപത്തായി ഒരു അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്. അവിടുത്തെ കിണറും കഴിഞ്ഞ ഒരു മാസമായി മലിനമാക്കപ്പെട്ട് കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്.
പുഴുക്കളും കീടങ്ങളും നിറഞ്ഞ, കലങ്ങിയതും ദുർഗന്ധവുമുള്ളതായ ഈ ജലം കുടിക്കാൻ എന്നല്ല മറ്റ് യാതൊരു കാര്യങ്ങൾക്കും ഉപയോഗിക്കാൻ പറ്റില്ല എന്നുള്ളത് ഏതൊരാൾക്കും പ്രഥമദൃഷ്ട്യാ ബോധ്യമാകും.
കിണറുകളിലെ കുടിവെള്ളം നഷ്ടപ്പെട്ട വ്യക്തികൾ പലപ്പോഴായി പഞ്ചായത്ത് ഭരണസമതിക്കും സെക്രട്ടറിക്കും പഞ്ചായത്ത് ഹെൽത്തിലും ജില്ലാ കളക്ടർക്കും ഒക്കെ നൽകിയ പരാതികൾക്കൊന്നും ഇതുവരെ പരിഹാരം ഉണ്ടാകാത്തതിനാൽ ജനകീയ സമരസമതി രൂപീകരിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ ജനങ്ങൾ നിർബന്ധിതരായിരിക്കുന്നു.
ശക്തമായ സമരപരിപാടികളുടെ തുടക്കമെന്ന നിലയിലാണ് ജനകീയ സമര സമതി കുറിച്ചി പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരിക്കുന്നത്.