ആത്മഹത്യ ചെയ്യാനുള്ള കാരണം പുറത്തുകൊണ്ടു വരണമെന്നു ആവശ്യപ്പെട്ട് ആതിരയുടെ ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. അന്വേഷണത്തിൽ വരൻ സോനുവുമായുള്ള തർക്കമാണ് ആതിരയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. വിവാഹ നിശ്ചയത്തിന് ശേഷം ആദ്യ രണ്ടു മാസം ആതിരയുമായി സോനു നല്ല ബന്ധത്തിലായിരുന്നു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞായിരുന്നു വിവാഹം ഉറപ്പിച്ചത് തന്നെ. തിരുവനന്തപുരം വട്ടിയൂർക്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട് കൺസ്ട്രക്ഷനിൽ ജോലിക്കാരനാണ് സോനു. വിവാഹം നടക്കാനിരിക്കെ ആതിരയുടെ കൈയ്യിൽ നിന്നും പലതവണകളായി പണം വാങ്ങി.
തിരുവനന്തപുരം എസ്. കെ. ആശുപത്രിയിൽ ആറു വർഷമായി ആതിര ജോലി നോക്കി വരികയായിരുന്നു. ആതിരയ്ക്ക് ജോലി ചെയ്ത് കിട്ടിയ ശമ്പളവും ഗൾഫിൽ ജോലി നോക്കുന്ന സഹോദരന്‍റെയും കൈയ്യിൽ നിന്നും പല പ്രാവശ്യം പണം നൽകിയതായി പരാതിയിൽ പറയുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ തരാൻ പറ്റില്ലെന്നും, സ്ത്രീധനം വേണ്ടെന്നല്ലേ പറഞ്ഞതെന്നും ആതിര ചോദിച്ചു.
ഇതോടെ, പണം തന്നില്ലെങ്കിൽ ഈ കല്യാണം തന്നെ നടക്കില്ലെന്ന് സോനു ഭീഷണിപ്പെടുത്തി. കല്യാണത്തിൽ നിന്ന് പിന്മാറുന്നുവെന്ന് ഇയാൾ ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. കല്യാണ ലെറ്റർ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിക്കെ പെട്ടെന്നു കല്യാണത്തിൽ നിന്നുള്ള പിൻമാറ്റമാണ് ആതിരയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. ഈ വിവാഹം നടന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ആതിര പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു.