മാവേലിക്കര: ചാരുംമൂട്ടിൽ പാര്‍ട്ടി അനുഭാവികളായ പട്ടികജാതി കുടുംബത്തിന് നേരെ ആക്രമണം. ഡിവൈഎഫ്ഐ മുൻ നേതാവ് കൂടിയായ സതീഷ് ബാബുവിന്റെ വീടാണ് ചാരുംമൂട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സി.പി.എം പ്രവർത്തകർ ആക്രമിച്ചത്.
റോഡ് തകര്‍ന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ആക്രമണം. അതേസമയം, ആക്രമണം ഉണ്ടായില്ലെന്നും തർക്കം മാത്രമെന്നുമാണ് പൊലീസ് വിശദീകരണം. ചുനക്കരയിലെ പ്രാദേശിക റോഡ് പണിയെ വിമർശിക്കൊണ്ട് സതീഷ് ബാബു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റ് പോസ്റ്റിട്ടിരുന്നു. ഇതിൽ പ്രകോപിതനായ ഏരിയ സെക്രട്ടറി എം.ബിനുവും 30 ഓളം പ്രവർത്തകരും കൂടിച്ചേർന്ന് ഇന്നലെ രാത്രി 12 മണിയോടെ സതീഷിന്റെ വീട്ടിലെത്തുകയും ആക്രമിക്കുകയുമായിരുന്നു. ജാതി പറഞ്ഞ് ആക്ഷേപിച്ചതായും സതീഷ് പറയുന്നു. പരുക്കേറ്റ സതീഷിനെ ഭാര്യ വീടിനകത്തേക്ക് കയറ്റി വാതിലടച്ചു. തുടർന്ന് ബന്ധുവിനെ വിവരം അറിയിച്ചു. സതീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അക്രമികൾ സമ്മതിച്ചില്ല. തുടർന്ന് പൊലീസെത്തിയാണ് സതീഷിനെ ആശുപത്രിയിൽ എത്തിച്ചത്.