ലൂസിയുടെ ജീവിതം ഇനി ലൂട്ടനിലെ ഇരുമ്പഴിക്കുള്ളില്‍; സുരക്ഷാ കാരണങ്ങളാല്‍ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിക്കും; ആത്മഹത്യ സാധ്യതയുള്ളതിനാല്‍ 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനം; വിനോദത്തിനായി കുട്ടികളെ കൊന്നൊടുക്കിയ നഴ്സിന്റെ വിധി ഇങ്ങനെ


യു കെ :  ദുഷ്ട ചിന്തയോടെ സാഡിസത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച്, കുരുന്നുകളെ കൊന്നു തള്ളിയ ലൂസി ലെറ്റ്ബി എന്ന കൊലയാളി നഴ്‌സിന് ശിഷ്ടകാലം കൂട്ടായി ജയിലിനകത്തെ ഏകാന്തത മാത്രം. സഹതടവുകാരുടെ ആക്രമണം ഇവര്‍ക്ക് നേരെ ഉണ്ടാകുമെന്ന ആശങ്കയിലാണ് ഇവര്‍ക്ക് ഏകാന്ത തടവ് വിധിക്കുന്നത്. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട സീരീയല്‍ കില്ലര്‍ ഏഴ് നവജാത ശിശുക്കളെയായിരുന്നു കൊന്നത്. മറ്റ് ആറുപേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.


ഇവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഭീകരത അറിഞ്ഞു കൊണ്ടായിരുന്നു, സാധാരണയായി പതിവില്ലാത്ത മരണം വരെയും തടവ് ശിക്ഷ ഇവര്‍ക്ക് വിധിച്ചത്. മറ്റ് അദ്ഭുതങ്ങള്‍ ഒന്നും നടന്നില്ലെങ്കില്‍, ഇനി ലൂസി ലെറ്റ്ബി എന്ന ഈ നഴ്‌സീന് ഇനി പുറം ലോകം കാണാന്‍ കഴിയില്ലെന്ന് ചുരുക്കം. മരണം വരെ തടവ് ശിക്ഷ ലഭിക്കുന്ന നാലാമത്തെ ബ്രിട്ടീഷ് വനിതയാണിവര്‍.


33 കാരിയായ ലൂസിയെ ഡുറം, ലോ ന്യുടണിലെ ഹിസ് മെജസ്റ്റീസ് പ്രിസണില്‍ താമസിപ്പിക്കാനാണ് സാധ്യത എന്നറിയുന്നു. അവിടെയുള്ള അന്തേവാസികളില്‍ പലര്‍ക്കും തങ്ങളുടെ കുട്ടികളെ കാണാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. കൂട്ടിലടക്കപ്പെട്ട ഈ അമ്മമാര്‍ ലെറ്റ്ബിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.


വിചാരണവേളയില്‍, ഇരകളുടെ കുടുംബങ്ങളെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കാന്‍ കോടതിയില്‍ എത്താതിരുന്ന ലെറ്റ്ബിയെ ആദ്യമ്മ് ഹോസ്പിറ്റല്‍ വിംഗിലേക്കായിരിക്കും മാറ്റുക. ശാരീരികവും മാനസികവുമായി ആരോഗ്യവതിയെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും ജയിലിലെക്ക് മാറ്റുക. മാത്രമല്ല, ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ 24 മണിക്കൂറും അവര്‍ നിരീക്ഷണ വിധേയയുമായിരിക്കും.


ശിശുഹത്യ എന്നത് പലര്‍ക്കും സഹിക്കാന്‍ ആകാത്ത കാര്യമാണ്. അതുകൊണ്ടു തന്നെ സഹ തടവുകാരില്‍ നിന്നും ലെറ്റ്ബിക്ക് ആക്രമണങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത് ഒഴിവാക്കുവാനായി, വിചാരണ വേളയില്‍ ഉടനീളം ഇവര്‍ ഒറ്റക്കായിരുന്നു തടവില്‍ കഴിഞ്ഞിരുന്നത്. ജയില്‍ ഉദ്യോഗസ്ഥരുമായിട്ട് മാത്രമായിരുന്നു ഇവര്‍ സംവേദിച്ചിരുന്നത്. അവര്‍ക്ക് എതിരെയുള്ള സഹതടവുകാരുടെ മനോഭാവം എത്രമാത്രം ശക്തമാണെന്നതിനെ ആശ്രയിച്ചായിരിക്കും എത്രനാള്‍ അവരെ ഏകാന്ത തടവില്‍ പാര്‍പ്പിക്കണം എന്ന് തീരുമാനിക്കുക.

Previous Post Next Post