ലോക റെക്കോഡിന് ഒരുങ്ങി സൗദി; ടാന്‍സാനിയയില്‍ നിന്ന് ഹസ്സനും ഹുസൈനും വേര്‍പിരിയലിനായി റിയാദിലെത്തി


റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം ഒരു സയാമീസ് ഇരട്ടകളെ കൂടി വേര്‍പിരിയലിനായി സൗദിയിലെത്തിച്ചു. ടാന്‍സാനിയന്‍ സയാമീസ് ഇരട്ടകളായ ഹസ്സനും ഹുസൈനുമാണ് പ്രത്യേക വിമാനത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം റിയാദിലെത്തിയത്. കിങ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്‍ഡ് ഹ്യുമാനിറ്റേറിയനാണ് ചെലവുകള്‍ വഹിക്കുന്നത്. ഇതിനു മുമ്പ് സെന്ററിന്റെ നേതൃത്വത്തില്‍ 58 സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയിരുന്നു. സങ്കീര്‍ണ ശസ്ത്രക്രിയകളിലൂടെ നിരവധി സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധിയാര്‍ജിച്ച ആശുപത്രിയാണ് റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി. റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ ചെയ്യുന്നത്. ഇതോടെ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്നതിനായി ലോകത്ത് ഏറ്റവും കൂടുതല്‍ സര്‍ജറി നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ സൗദി ഒന്നാമതെത്തി.


സൗദി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ (കെഎസ് റിലീഫ്) സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍ റബീഹ് ആണ് സര്‍ജറിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഹസ്സനെയും ഹുസൈനെയും വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷമായിരിക്കും വിദഗ്ധ സംഘം ശസ്ത്രക്രിയക്ക് തീയതി നിശ്ചയിക്കുക. 25ഓളം സീനിയര്‍ ഡോക്ടര്‍മാര്‍ക്കു പുറമേ കണ്‍സള്‍ട്ടന്റുകള്‍, ടെക്‌നിക്കല്‍, നഴ്‌സിങ് കേഡര്‍മാര്‍, അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്ന സംഘം ദൈര്‍ഘ്യമേറിയ ശസ്ത്രക്രിയയില്‍ പങ്കെടുക്കും.

കഴിഞ്ഞ മാസം ആദ്യത്തില്‍ സിറിയയില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇഹ്‌സാന്‍, ബസ്സാം എന്നീ ഇരട്ടകളാണ് സര്‍ജറിക്ക് വിധേയമായിരുന്നത്. ഇവരില്‍ ഒരാള്‍ മരിച്ചിരുന്നു. ഇഹ്‌സാന്‍ എന്ന കുട്ടിയാണ് മരിച്ചത്. അവയവങ്ങള്‍ പൂര്‍ണമല്ലാത്തതിനാല്‍ ഒരു കൂട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. 7.5 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ വേര്‍പെടുത്തിയത്.

നെഞ്ച്, വയറ്, കരള്‍, കുടല്‍ ഭാഗങ്ങള്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള സിറിയന്‍ സയാമീസ് ഇരട്ടകളെ തുര്‍ക്കിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ ആണ് സൗദിയില്‍ എത്തിച്ചിരുന്നത്. സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതില്‍ വിദഗ്ധരായ 26 സൗദി ഡോക്ടര്‍മാരുടെ പങ്കാളിത്തത്തോടെ അഞ്ച് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

കിഡ്‌നി, മൂത്രാശയം, പുരുഷ ജനനേന്ദ്രിയം എന്നിവയില്‍ മൂത്രാശയ, പ്രത്യുല്‍പാദന സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇഹ്‌സാനെ 'നുഴഞ്ഞുകയറ്റക്കാരന്‍' ആയാണ് മോഡിക്കല്‍ സംഘം വിശേഷിപ്പിച്ചിരുന്നത്. ശരിയായ ആരോഗ്യനിലയിലുള്ള ബസ്സാമിനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു അത്.
أحدث أقدم