കയ്പമംഗലം പഞ്ചായത്തിലെ ചളിങ്ങാട് പള്ളിനടയിലാണ് സംഭവം. മദ്യലഹരിയിൽ ആയുധവുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവാണ് ലച്ചൂസ് ബാർബർ ഷോപ്പ് അടിച്ചു തകർത്തത്. ഇന്നലെ വൈകീട്ട് ആറോടെയാണു സംഭവം. കടയിൽ മുടി വെട്ടിക്കൊണ്ടിരുന്നയാളെ ആക്രമിക്കാനായി വന്നപ്പോൾ കടക്കാരൻ ഗ്ലാസ് ഡോർ പൂട്ടിയിടുകയായിരുന്നു.
ഇതോടെ മദ്യപൻ പുറത്തുനിന്നും കൈകൊണ്ട് കടയുടെ ഗ്ലാസ് ഇടിച്ചുപൊട്ടിച്ചു. നാട്ടുകാർ ചേർന്ന് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. രക്തത്തിൽ കുളിച്ച അക്രമിയെ പോലീസെത്തി ആശുപത്രിയിലേക്കു കൊണ്ടുപോയി. പള്ളിനട ലക്ഷം വീട് കോളനി സ്വദേശിയായ യുവാവാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് മദ്യപരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.