പത്തനാപുരത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ മന്ത്രി ഗണേഷ് കുമാറിന്റെ മുന്നിൽ പെട്ടത്
പ്രായപൂർത്തിയാവാത്ത നാല് കുട്ടികൾ. ഒരു സ്കൂട്ടറിൽ നാല് പേരും കൂടി ഹെൽമറ്റും ഇല്ലാതെ ചെന്നത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻറെ മുന്നിൽ. കുട്ടികളോട് സംസാരിച്ച ശേഷം വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കാൻ മന്ത്രി നിർദേശം നൽകി. ഘോഷയാത്ര കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുമ്പോഴാണ് നാലംഗ കുട്ടി സംഘം ഒരു സ്കൂട്ടറിൽ വരുന്നത് മന്ത്രി കണ്ടത്. ഉടൻ തന്നെ നടപടിയെടുക്കാൻ നിർദേശം നൽകുകയായിരുന്നു.
“സി ഐയെ വിളിച്ച് പറയ്. ഉടമയാരാണെന്ന് കണ്ടുപിടിക്കണം. എന്നിട്ട് ആർ ടി ഒ ഓഫിസിൽ പറഞ്ഞ് ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. അവരുടെ കയ്യിൽ വണ്ടി കൊടുത്തേക്കുന്നു. 18 വയസു പോലും ആയിട്ടില്ല കുട്ടികൾക്ക്. നാല് പേരാ ഒരു ബൈക്കിൽ. വീണ് മരിച്ചാൽ നമ്മൾ തന്നെ കാണണം. ഹെൽമറ്റുമില്ല. ലൈസൻസുമില്ല. ഉടമസ്ഥൻ വരുമ്പോൾ ആർ ടി ഒ ഓഫീസിന് കൈമാറണം. അതാ നിയമം” – മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.