തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇടുക്കിയിലെ ജലശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജല വിനോദങ്ങളാണ് നിരോധിച്ചത്. മേയ് 24 മുതൽ മേയ് 27 വരെയാണ് നിരോധനം.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മേഖലകളിൽ ട്രക്കിങ്ങും നിരോധിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ച ഇടുക്കിയിൽ രാത്രി 7 മണിമുതൽ രാത്രി യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ടാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുതൽ നിലമ്പൂർ, ആഢ്യൻപാറ, കരുവാരകുണ്ട്, കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം വിലക്കി. തീരദേശ, പുഴയോര വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ പൈതൽമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ ശനിയാഴ്ച പ്രവേശനമുണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വയനാട് ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ വ്യാഴാഴ്ച തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിർത്തി. പാർക്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചു.