ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാന്‍ ശ്രമം; പാക്കിസ്ഥാന്‍ നീക്കം പൊളിച്ചടുക്കി ഏജൻസികൾ





ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനു ശേഷം തുടർച്ചയായി അതിർത്തിയിലുള്ള പാക്ക് പ്രകോപനത്തിനു പുറമേ, ഇന്ത്യൻ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറാനും പാക്കിസ്ഥാൻ പിന്തുണയുള്ള ഹാക്കർ ഗ്രൂപ്പുകളുടെ ശ്രമം. വ്യാഴാഴ്ചയാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വിവിധ സൈറ്റുകള്‍ ആക്രമിക്കാനുള്ള ശ്രമം നടന്നത്. സൈബര്‍ ആക്രമണത്തിനുള്ള പാക് നീക്കം തടഞ്ഞതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

'സൈബർ ഗ്രൂപ്പ് HOAX1337', 'നാഷണൽ സൈബർ ക്രൂ' എന്നിവയുൾപ്പെടെയുള്ള ഹാക്കർ ഗ്രൂപ്പുകളായിരുന്നു ഇതിനു പിന്നിൽ. ജമ്മുവിലെ ആർമി പബ്ലിക് സ്കൂളുകളുടെ വെബ്സൈറ്റുകൾ, വിരമിച്ച സൈനികര്‍ക്കുള്ള ചികിത്സാസംബന്ധമായ വിവരങ്ങള്‍ നല്‍കുന്ന സൈറ്റ്, ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്‍റ്, ഇന്ത്യൻ എയർഫോഴ്സ് വെറ്ററൻസ് എന്നിവയുടെ വെബ്സൈറ്റുകൾ ആക്രമിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളെ പരിഹസിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ വെബ്സൈറ്റുകൾ വഴി പ്രചരിപ്പിക്കാനായിരുന്നു ഹാക്കര്‍മാരുടെ ശ്രമം.

കഴിഞ്ഞയാഴ്ചയും സമാന രാതിയിൽ ആക്രമണം വന്നതോടെ ഇന്ത്യ സൈബർ സുരക്ഷ ശക്തമാക്കിയിരുന്നു. പാക്കിസ്ഥാനെ കൂടാതെ, മിഡിൽ ഈസ്റ്റ്, ഇന്തോനേഷ്യ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നും സൈബർ ആക്രമണങ്ങൾ നടത്താന്‍ ശ്രമങ്ങൾ നടക്കുന്നുണ്ട്. പഹൽഗാമിലെ ഭീകരാക്രമണം നടത്തിനു ശേഷം ഇന്ത്യൻ സിസ്റ്റങ്ങളിൽ ഇത്തരത്തിൽ 10 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ നടത്താനുള്ള ശ്രമങ്ങൾ നടന്നതായി മഹാരാഷ്ട്ര സൈബർ ഡിപ്പാർട്ട്‌മെന്‍റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇത്തരം പ്രവർത്തികൾ പാക്കിസ്ഥാന്‍റെ മാനസികാവസ്ഥയാണ് വ്യക്തമാക്കുന്നതാണെന്നും, പാക്കിസ്ഥാന്‍ ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്നും സംഭവത്തിൽ പ്രതിരോധമന്ത്രാലയം പ്രതികരിച്ചു.
أحدث أقدم