ഹോട്ടലിൽ നിന്നും വാങ്ങിയ ചിക്കനിൽ ജീവനുള്ള പുഴു. പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് പുതുക്കാട് സെൻ്ററിലെ തട്ടുകട അടപ്പിച്ചു. പുതുക്കാട് സെന്ററിൽ പ്രവർത്തിക്കുന്ന കാന്താരി തട്ടുകടയിൽ നിന്നും വാങ്ങിയ മാംസാഹാരത്തിലാണ് ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യവിഭാഗവും പഞ്ചായത്തും ചേർന്ന് തട്ടുകട അടപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. യാത്രാ സംഘം വാങ്ങിയ മാംസാഹാരത്തിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തുകയായിരുന്നു.
യാത്രാസംഘത്തിന്റെ പരാതിയിൽ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും കടയിൽ പരിശോധന നടത്തി. തുടർന്ന് തട്ടുകടയിലേക്കുള്ള ഭക്ഷണം ഒരുക്കുന്ന നെന്മണിക്കരയിലും ചെങ്ങാലൂരുമുള്ള കടയുടമസ്ഥരുടെ വീടുകളിലും പരിശോധന നടത്തി. ഹെൽത്ത് ഇൻസ്‌പെകടർ, ഗ്രാമപഞ്ചായത്ത് അധികൃതരടങ്ങുന്ന സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വളരെ മോശമായതും വൃത്തിഹീനമായതുമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് അധികൃതർ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ അപാകതകൾ പരിഹരിക്കുന്നതുവരെ തുറക്കാൻ പാടില്ലെന്നും അധികൃതർ ഉത്തരവ് നൽകി.