മലപ്പുറം വിരുദ്ധ പരാമർശം… മുഖ്യമന്ത്രി മാത്രമല്ല എ വിജയരാഘവനും… ചർച്ചാവിഷയമാക്കി കോൺഗ്രസ്…


        
മുഖ്യമന്ത്രി മാത്രമല്ല എ വിജയരാഘവനും മലപ്പുറത്തെ ജനങ്ങളെ ആവർത്തിച്ച് അപമാനിച്ചതായി പ്രതിപക്ഷ നേതാവ് വീ ഡി സതീശൻ. മുഖ്യമന്ത്രി മലപ്പുറം ജില്ലക്കെതിരെ പരാമർശം നടത്തിയെന്നും സംഘപരിവാർ ആരോപണത്തിന് കുടപിടിച്ചുവെന്നും വിഡി സതീശൻ ആരോപിച്ചു. ജില്ലാ രൂപീകരണത്തെ അടക്കം എതിർത്ത കുറ്റബോധം കാരണമാണ് കോൺഗ്രസിന്റെ പ്രസ്താവന എന്ന് എം സ്വരാജ് തിരിച്ചടിച്ചു.

തെരഞ്ഞടുപ്പ് ചുമതലയുള്ള എ. വിജയരാഘൻ മലപ്പുറത്തെ അപമാനിച്ചു. തീവ്രവാദികൾ വോട്ട് ചെയ്തതുകൊണ്ടാണ് പ്രിയങ്ക ഗാന്ധി ജയിച്ചതെന്ന് വിജയരാഘവൻ പറഞ്ഞു. മലപ്പുറം മുഴുവൻ തീവ്രവാദികളാണെന്നാണ് വിജയരാഘവൻ പറയുന്നത്. വിജയരാഘവൻ ഇപ്പോഴും അതേ നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്നും സതീശൻ ചോദിച്ചു. സംഘപരിവാറിൻറെ അതേ തോണിയിലാണ് യാത്ര. അതുകൊണ്ടാണ് ആദ്യം ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയതെന്നും വിവാദമായതോടെ ഏതോ സ്ഥാനാർത്ഥിയെ നിർത്തിയെന്നും വിഡി സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മലപ്പുറം കുറ്റകൃത്യങ്ങളുടെ കേന്ദ്രമെന്ന മുഖ്യമന്ത്രിയുടെ പഴയ പരാമർശം ഉയർത്തി കെസി വേണുഗോപാലാണ് ആദ്യം മലപ്പുറം പരാമർശം ചർച്ചാവിഷയമാക്കിയത്. മുഖ്യമന്ത്രി മാത്രമല്ല, പിബി അങ്കം എ വിജയരാഘവനും മലപ്പുറത്തെ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് അത്തരം പ്രസ്താവനകൾ പതിവായി നടത്താറുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ, ഈ പ്രസ്താവനകൾക്ക് നേരിട്ട് മറുപടി പറയാതെ ചരിത്രം പറഞ്ഞായിരുന്നു സ്ഥാനാർത്ഥി എം സ്വരാജിൻറെ മറുപടി.


മലപ്പുറം പരാമർശം യുഡിഎഫ് വീണ്ടും ചർച്ചയാകുന്നത് കുറ്റബോധത്തിൽ നിന്നാണെന്നും മലപ്പുറം ജില്ലാ രൂപീകരണത്തെ എതിർത്തത് കോൺഗ്രസും ജനസംഘവുമാണെന്നും നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് പറഞ്ഞു. ജീവൻ പോയാലും രൂപീകരണം അനുവദിക്കില്ലെന്ന് പറഞ്ഞവർക്ക് ആ കുറ്റബോധം ഇപ്പോഴുണ്ടെന്നും സ്വരാജ് പറഞ്ഞു.

വിഎസ് അച്യുതാനന്ദൻ മുതൽ പിണറായി വരെയുള്ള നേതാക്കൾ പല കാലങ്ങളായി നടത്തിയ മലപ്പുറം വിരുദ്ധ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ യുഡിഎഫ് അണികളും ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. സിപിഎം ന്യൂനപക്ഷ വിരുദ്ധരാണ് എന്ന സമർത്ഥിക്കാൻ ആണ് യുഡിഎഫിൻറെ നീക്കം. എന്നാൽ, ലീഗ് അല്ല കോൺഗ്രസാണ് വിവാദം കത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത്തരം വിഷയങ്ങൾ ഉന്നയിക്കുമ്പോൾ തിരിച്ചടിക്കാതിരിക്കാൻ കരുതലോടെയാണ് ലീഗ് നീക്കം.


أحدث أقدم