സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറബി ജ്യോതിഷി അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്പില്‍ വീട്ടില്‍ യൂസഫലി (45) യെ ആണ് കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിലെ പ്രശ്‌നങ്ങളും കഷ്ടതകളും അറബി ജ്യോതിഷം വഴി മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
കുടുംബത്തിലെ പ്രശ്‌നങ്ങളും കഷ്ടതകളും മാറ്റുന്നതിന് വേണ്ടി അറബി ജ്യോതിഷം നടത്തുന്ന യൂസഫലിയെ കാണാന്‍ ചെല്ലാറുള്ള സ്ത്രീയെ കഴിഞ്ഞ ഞായറാഴ്ച കാറളം കീഴ്ത്താണിയിലുള്ള പ്രതിയുടെ സ്ഥാപനത്തിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
2024ല്‍ പഴുവിലുള്ള അറബി ജ്യോതിഷം നടത്തുന്ന സ്ഥാപനത്തിലേക്ക് സ്ത്രീയെ നെഗറ്റീവ് എനര്‍ജി ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.
പഴുവില്‍ കുറുമ്പിലാവിലുള്ള പ്രാണിക് ഹീലിങ്ങും അറബി ജ്യോതിഷവും നടത്തുന്ന സ്ഥാപനത്തിലേക്ക് യക്ഷി ബാധയും കൈവിഷവും ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസിൽ ചികിത്സയ്ക്കാണെന്ന് പറഞ്ഞ് 1,55,000 രൂപയും അതിജീവിത ധരിച്ചിരുന്ന എട്ടു പവന്‍ സ്വര്‍ണാഭാരണങ്ങള്‍ അടക്കം ഇയാള്‍ കൈക്കലാക്കിയിട്ടുണ്ട്.
സ്ത്രീകളെ വിളിച്ച് വരുത്തി ചികിത്സയാണെന്ന് തെറ്റിദ്ധരിപ്പിച്ച് എന്തോ ദ്രാവകം പ്രതിയുടെ കൈയില്‍ തിരുമ്മി നെറ്റിയില്‍ തിരുമ്മിയും മൂക്കില്‍ മണപ്പിച്ചും അതിജീവിതകളെ പാതി മയക്കിയും തളര്‍ത്തി കിടത്തിയുമാണ് ഇയാള്‍ പീഡിപ്പിക്കുന്നത്. കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബൈജു ഇ.ആര്‍, സബ് ഇന്‍സ്‌പെക്ടര്‍ ബാബു ജോര്‍ജ് പി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സിന്ധു, മിനി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ധനേഷ് സി.ജി, ഷൗക്കര്‍, രാഹുല്‍, ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.