
വന്ദേഭാരത് എക്സ്പ്രസില്‍ കയറിയ ബിജെപി എംഎല്‍എയ്ക്ക് വേണ്ടി സൈഡ് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിന്‍റെ പേരില്‍ യാത്രക്കാരന് ബിജെപി പ്രവര്‍ത്തകരുടെ വക തല്ല്. ദില്ലിയില്‍ നിന്നും ഭോപാലിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഝാന്‍സിക്ക് സമീപത്തെ ദാദാഗഞ്ച് നിയോജകമണ്ഡലത്തിലെ എംഎൽഎയായ രാജീവ് സിംഗിന്‍റെ അനുയായികളാണ് യാത്രക്കാരനെ തല്ലിയത്.
ദില്ലിയില്‍ നിന്നും വന്ദേഭാരതിന്‍റെ ഇ 2 കോച്ചിലാണ് രാജീവ് സിംഗ് എംഎൽഎയും ഭാര്യയും മകനും കയറിയത്. ഭാര്യയ്ക്കും മകനും 50, 51 സീറ്റുകാളാണ് ലഭിച്ചത്. 49 -ാം നമ്പര്‍ സീറ്റ് വിന്‍റോ സീറ്റായിരുന്നു. അത് ലഭിച്ചത് രാജ് പ്രകാശ് എന്ന യാത്രക്കാരനും. രാജീവ് സിംഗ് എംഎല്‍എ, രാജ് പ്രകാശിനെ സമീപിച്ച് ഭാര്യയ്ക്കും മകനുമൊപ്പം ഇരിക്കാനായി എട്ടാം നമ്പര്‍ സീറ്റിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, എംഎല്‍എയുടെ ആവശ്യം രാജ് പ്രകാശ് തള്ളിക്കളഞ്ഞു
ദില്ലിയില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോൾ എഴ് എട്ട് പേര്‍ ഇ 2 കംമ്പാര്‍ട്ട്മെന്‍റിലേക്ക് പാഞ്ഞ് കയറി. ഇവര്‍ നേരെ രാജ് പ്രകാശിന്‍റെ അടുത്തേക്ക് വരികയും അദ്ദേഹത്തെ ആദ്യം അടിക്കുകയും പിന്നാലെ നിരവധി തവണ ഇടിക്കുകയും ചെയ്തു. ആക്രമണത്തില്‍ രാജ് പ്രകാശിന്‍റെ മൂക്കിന്‍റെ പാലം തകരുകയും ധാരാളം ചോര നഷ്ടപ്പെടുകയും ചെയ്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു