വനിതാ ട്രെയിനർമാരെ ലൈംഗികമായി ഉപദ്രവിച്ചു; ജിംനേഷ്യം ഉടമ പൊലീസ് പിടിയിൽ


വനിതാ ട്രെയിനർമാരെ ലൈംഗികമായി ഉപദ്രവിച്ച ജിംനേഷ്യം ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂർ സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയുടെ പരാതിയിലാണ് നടപടി. കോഴിക്കോട് സിവിൽ സ്‌റ്റേഷന് സമീപം ചുള്ളിയോട് റോഡിൽ പ്രവർത്തിക്കുന്ന ‘ബി ഫിറ്റ് ബി പ്രോ’ എന്ന ജിംനേഷ്യത്തിന്റെ ഉടമ ഗോഡ്‌സൺ ജോമോനെയാണ് പൊലീസ് പിടികൂടിയത്. സ്വന്തം ക്യാബിനിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് യുവതി നടക്കാവ് പൊലീസിൽ പരാതി നൽകിയത്. കേസ് എടുത്തെന്ന് ബോധ്യമായ ഉടൻ പ്രതി ഒളിവിൽ പോയി. ഒരാഴ്ചയായി പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.

ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ട്രെയിനർമാർക്ക് കൃത്യമായി ശമ്പളം നൽകിയിരുന്നില്ല. ശമ്പളം ആവശ്യപ്പെടുമ്പോൾ തനിക്ക് ഉന്നതങ്ങളിൽ ബന്ധമുണ്ടെന്നതടക്കമുള്ള ഭീഷണിയാണ് പ്രയോഗിക്കാറുള്ളത്. മാത്രമല്ല ഓരോരോ കാരണം പറഞ്ഞ് ശമ്പളം നൽകാതെ നീട്ടിക്കൊണ്ടുപോവുകയും പിന്നീട് പിരിച്ച് വിടുകയും ചെയ്യുന്നതായിരുന്നു ഗോഡ്‌സണിന്റെ രീതി. സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി പുതിയ ട്രെയിനർമാരെ നിയമിക്കുകയും ചെയ്യും. ഇത്തരത്തിൽ പുതിയതായി ട്രെയിനർമാരെ ജോലിക്കെടുത്തിരുന്നു. ഇതിനിടയിലാണ് വനിതാ ട്രെയിനർ പരാതി നൽകിയത്.

കഴിഞ്ഞ ദിവസം ജിംനേഷ്യത്തിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടക്കാവ് ഇൻസ്‌പെക്ടറുടെ നിർദേശാനുസരണം പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ സ്ഥലത്ത് എത്തിയ നടക്കാവ് എസ്‌ ഐ ലീല വേലായുധൻ, എ എസ്‌ ഐ വിജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിഹാബുദീൻ, രജിത്ത്, ദിപിൻ എന്നിവർക്ക് നേരെ പ്രതി കൈയ്യേറ്റ ശ്രമം നടത്തി. ഒടുവിൽ പൊലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് ഗോഡ്‌സണിനെ കീഴ്‌പ്പെടുത്തിയത്.

أحدث أقدم