ന്യൂഡൽഹി: തൊണ്ടിമുതൽ സൂക്ഷിച്ച ലോക്കറിൽ നിന്ന് പണവും സ്വർണവും കവർന്ന കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് ആണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ഓഫീസിലെ ലോക്കറിൽ നിന്ന് 51 ലക്ഷം രൂപയും രണ്ടുപെട്ടി സ്വർണവും മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം നടന്നതെന്ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പല കേസുകളിൽ നിന്നായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് ഇയാൾ മോഷ്ടിച്ചത്.
ലോധി റോഡിലുള്ള സ്‌പെഷ്യൽ സെല്ലിന്റെ ലോക്കറിന്റെ പരിസരത്ത് ഖുർഷിദ് അതിക്രമിച്ചു കയറിയതായാണ് പറയപ്പെടുന്നത്. തൊണ്ടിമുതൽ സൂക്ഷിക്കുന്ന സ്‌റ്റോറേജിന്റെ സുരക്ഷാജീവനക്കാരനായിരുന്നു ഖുർഷിദ്. ഒരാഴ്ച മുമ്പ് ഖുർഷിദിനെ ഇവിടെ നിന്നും ഈസ്റ്റ് ഡൽഹി പൊലീസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നാലെയാണ് ഇയാൾ മോഷണം നടത്തിയത്. അതുകൊണ്ട് തന്നെ ഖുർഷിദിനെ ആരും സംശയിച്ചിരുന്നില്ല.
മാത്രമല്ല, എവിടെയെല്ലാം സിസിടിവി ക്യാമറകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉണ്ടെന്ന കാര്യത്തിലടക്കം ഇയാൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. സ്‌റ്റോറേജിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെക്കുറിച്ച് ഇയാൾക്ക് കൃത്യമായ കണക്കുണ്ടായിരുന്നതായും പൊലീസ് പറയുന്നു. അതിനാൽ വളരെ എളുപ്പത്തിൽ മോഷണം നടത്താനും ഖുർഷിദിന് കഴിഞ്ഞു.