പരമ്പരയുടെ ഭാഗമായ ആദ്യ ലേഖനം അടങ്ങിയ വാരിക ഇന്ന് ന്യൂസ് സ്റ്റാന്‍ഡുകളിലെത്തി. ‘ഫാസിസത്തിലേക്ക് ഇനിയെത്ര ദൂരം?’ എന്നാണ് തലക്കെട്ട്. സ്വാതന്ത്ര്യസമരകാലത്ത് ആര്‍എസ്എസും ഹിന്ദുമഹാസഭയും സ്വീകരിച്ച നിലപാടുകളെ രൂക്ഷമായി ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. നരേന്ദ്രമോദി 2024ലെ തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളടക്കം ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കും നയങ്ങള്‍ക്കും ഫാസിസ്റ്റ് സ്വഭാവമുണ്ടെന്ന വാദമാണ് ലേഖനത്തിലുടനീളം ഉണ്ണി പറഞ്ഞു വെക്കുന്നത്.
നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമായിരുന്ന, ഇപ്പോള്‍ സംസ്ഥാന ബിജെപി അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ തന്റെ ഉടമസ്ഥതയിലുള്ള ചാനലിലെ ഒരു മുതിര്‍ന്ന ജേണലിസ്റ്റ് ഇത്തരമൊരു ലേഖന പരമ്പര സിപിഎമ്മിന്റെ വാരികയില്‍ എഴുതിയതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. ഏഷ്യാനെറ്റ് ന്യൂസിലെ പോളിസി പ്രകാരം അവിടുത്തെ ജീവനക്കാര്‍ക്ക് പുറമേയുള്ള പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നതിന് വിലക്കുണ്ട്. മാനേജ്‌മെന്റിന്റെ അനുമതിയോടെ മാത്രമേ കലാസൃഷ്ടികള്‍ എഴുതാന്‍ പാടുള്ളു എന്നാണ് ഏഷ്യാനെറ്റ് കമ്പിനി ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
സിപിഎമ്മിന്റെ രേഖകള്‍ ഉദ്ധരിച്ചാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. സിപിഎം നിലപാടുകളെ ഊട്ടിയുറപ്പിച്ച്, ഒപ്പം സംസ്ഥാന ഭരണകൂടത്തെ സർവാത്മനാ പിന്താങ്ങിയാണ് പരമ്പര തയ്യാറാക്കിയിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവും. ലേഖന പരമ്പരയുടെ പേരില്‍ ഉണ്ണി ബാലകൃഷ്ണന് എതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമോ എന്ന് കണ്ടറിയണം.