പടിയൂരിലെ ഇരട്ടക്കൊലയാളി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാർനാദിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് സൂചന. രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിയാണ് പ്രേംകുമാർ.
ഉത്തരാഖണ്ഡ് പൊലീസ് പ്രേംകുമാറിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ആധാർ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് പ്രേംകുമാർ ആണെന്ന് സ്ഥിരീകരിച്ചത്. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നിലവിൽ ദില്ലിയിലുള്ള കേരള പൊലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ടു.
ദിവസങ്ങൾക്ക് മുമ്പാണ് ഭാര്യയേയും അമ്മയേയും ഇയാൾ കൊലപ്പെടുത്തിയത്. വാടക വീട്ടിൽ താമസിക്കുകയായിരുന്ന ഇവരെ കാണാൻ പ്രതി എത്തിയിരുന്നു. പിന്നീട് വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിക്കുകയായിരുന്നു. പൊലീസും നാട്ടകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു മൃതദേഹങ്ങൾക്ക്. സംഭവത്തിൽ മകളുടെ ഭർത്താവിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇയാൾ നാടുവിട്ടതായി പൊലീസ് സംശയിച്ചിരുന്നു