അമ്പലപ്പുഴ: അവലൂക്കുന്ന് സ്വദേശിനിയുടെ പക്കൽ നിന്നും ഓൺലൈൻ ജോബ് ടാസ്ക് എന്ന പേരിൽ 2.91 ലക്ഷം രൂപ തട്ടിയ കേസിലെ വാറന്റ് പ്രതി അറസ്റ്റിലായി. ഡൽഹി സ്വദേശിയായ കപിൽ ഗുപ്ത (28) എന്നയാളെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് സൗത്ത് ഡൽഹിയിലെ സൺലൈറ്റ് കോളനിയിൽ നിന്നും അറസ്റ്റ് ചെയ്തത്.സ്വകാര്യ പരസ്യ കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞു ആൾമാറാട്ടം നടത്തി പരാതിക്കാരിയെ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഓൺലൈൻ ടാസ്ക് എന്ന പേരിൽ ഹോട്ടലുകൾക്ക് റേറ്റിംഗ് ചെയ്ത് വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്നു പരാതിക്കാരിയെ പറഞ്ഞുവിശ്വസിപ്പിച്ച ശേഷം തട്ടിപ്പുകാർ അയച്ചുകൊടുത്ത ലിങ്ക് വഴി പരാതിക്കാരിയെക്കൊണ്ട് വ്യാജ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും അതിൽ കാണുന്ന ഹോട്ടലുകൾക്ക് റേറ്റിംഗ് ചെയ്യിപ്പിച്ച ശേഷം ചെറിയ തുകകൾ പ്രതിഫലം നൽകി വിശ്വസിപ്പിച്ചും തുടർന്ന് ഇൻവെസ്റ്റ്മെന്റ് എന്ന പേരിലും മറ്റും പല കാരണങ്ങൾ പറഞ്ഞു പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.
ഏഴ് ഇടപാടുകളിലായി ആകെ 2.91 ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. പരാതിക്കാരിയിൽ നിന്നും പണം അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായ പ്രതി. ആലപ്പുഴ അവലൂക്കുന്ന് സ്വദേശിനിയായ പരാതിക്കാരി ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ 2023 നവംബർ 24 ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 30.01.2025 തീയതി അന്വേഷണം പൂർത്തിയാക്കി ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുൻപാകെ അന്തിമറിപ്പോർട്ട് സമർപ്പിച്ചിരുന്നതാണ്. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം പ്രതിക്ക് സമൻസ് നടത്തിയിരുന്നതും എന്നാൽ പ്രതി ഹാജരാകാത്തതിനെ തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു
തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം അന്വേഷണസംഘം ഡൽഹിയിലെത്തി 4 ദിവസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിൽ ജൂണ് 23 ഏപ്രിൽ 19 നു സൗത്ത് ഡൽഹിയിലെ സൺലൈറ്റ് കോളനിഎന്ന സ്‌ഥലത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പദ്മരാജ് ആർ, അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അജയകുമാർ എം, സീനിയർ സിപിഓ ഷിബു എസ്, എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശ്രീ.രഞ്ജിത്ത് കൃഷ്ണൻ. എൻ മുൻപാകെ ഹാജരാക്കി.