ബാങ്ക് കൊള്ളയടിച്ച് 52 കോടി രൂപയുടെ സ്വർണം കടത്തിയതായി വിവരം. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്നാണിതെന്ന് പറയപ്പെടുന്നു. കർണാടകയിലെ വിജയപുരയിലെ കാനറ ബാങ്കിൻറെ മണഗുളി ബ്രാഞ്ചിലാണ് സംഭവം. 51 കിലോ സ്വർണം കൊള്ളയടിച്ചതായിട്ടാണ് റിപ്പോർട്ട് പുറത്തുവരുന്ന വിവരം. മെയ് 23 വെള്ളിയാഴ്ച വൈകിട്ട് മുതൽ മെയ് 25 ഞായറാഴ്ച വരെ ഘട്ടം ഘട്ടമായി സ്വർണം കടത്തി. മോഷ്ടാക്കളുടെ സംഘത്തിൽ എട്ട് മുതൽ പത്ത് പേർ വരെയുണ്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
മേയ് 23-ന് വൈകീട്ട് ഏഴുമണിക്കും മേയ് 25 രാവിലെ 11.30-നും ഇടയിലാണ് കവർച്ച നടന്നതെന്നാണ് നിഗമനം. മേയ് 23 ആയിരുന്നു ബാങ്കിന്റെ അവസാന പ്രവൃത്തിദിവസം. 24, 25 തീയതികളിൽ ബാങ്ക് അവധിയായിരുന്നു. മേയ് 25-ന് രാവിലെ 11.30-ഓടെ ബാങ്കിലെ ഒരു ജീവനക്കാരനാണ് പ്രധാന ഷട്ടറിന്റെ പൂട്ടും ഗ്രില്ലുകളും തകർത്തനിലയിൽ കണ്ടത്. ഇദ്ദേഹം ഉടനെ ബ്രാഞ്ച് ഇൻ ചാർജിനെ വിവരമറിയിച്ചു. തുടർന്ന് ബാങ്കിന്റെ റീജിയണൽ മേധാവിക്കും വിവരം കൈമാറി. ഉച്ചയ്ക്ക് ഒരുമണിയോടെ റീജിയണൽ ഓഫീസിലെ ഉദ്യോഗസ്ഥരടക്കം ബാങ്കിലെത്തി നടത്തിയ പരിശോധനയിലാണ് കവർച്ച സ്ഥിരീകരിച്ചത്. തുടർന്ന് സ്‌ട്രോങ് റൂമിലെ വിവിധ അലമാരകൾ പരിശോധിച്ചാണ് നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്തിയത്.
ബാക്കിയുള്ള സ്വർണവും നഷ്ടപ്പെട്ട സ്വർണവും ഉൾപ്പെടെ കണക്കുകൂട്ടി തിട്ടപ്പെടുത്താൻ സമയമെടുത്തതായും ഇതേത്തുടർന്നാണ് പോലീസിൽ പരാതി നൽകാൻ വൈകിയതെന്നുമാണ് വിവരം. കവർച്ച നടത്തിയവർ ബാങ്കിലെ സിസിടിവി ക്യാമറകൾ അഴിച്ചെടുക്കുകയും ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.