ചെന്നൈ: വിദ്യാർഥിയെ വർഷങ്ങളോളം പീഡിപ്പിക്കുകയും സ്വകാര്യ വീഡിയോ പുറത്തു വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തമിഴ്നാട് അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പ്രൊഫസർ അറസ്റ്റിൽ. കുഡല്ലൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് 55കാരനായ ജെ. രാജ ശനിയാഴ്ച അറസ്റ്റിലായത്.
2018 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയാണ് നിരന്തരമായ പീഡനത്തിന് ഇരയായത്. പഠനാവശ്യങ്ങൾക്കെന്ന പേരിൽ സ്വന്തം വീട്ടിലെത്തിച്ച പ്രൊഫസർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് രണ്ട് വർഷത്തോളം പീഡനം ആവർത്തിച്ചു. വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് മറ്റൊരു സംസ്ഥാനത്ത് പഠനം തുടരുന്ന യുവതിയെ പ്രൊഫസർ വീണ്ടും ബന്ധപ്പെട്ടത്.
തന്‍റെ കൈയിൽ പെൺകുട്ടിയുടെ സ്വകാര്യ വീഡിയോകൾ ഉണ്ടെന്നും സഹകരിച്ചില്ലെങ്കിൽ അവ പുറത്തുവിടുമെന്നുമായിരുന്നു ഭീഷണി. അതോടെ കോളെജ് അധികൃതർക്കും പിന്നീട് പൊലീസിലും പെൺകുട്ടി പരാതി നൽകി. പ്രൊഫസറുടെ ഫോൺ പിടിച്ചെടുത്ത് ഫോറെൻസിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി.