അഹമ്മദാബാദിലെ വിമാനദുരന്തത്തിനുപിന്നാലെ ബോയിങ് ഡ്രീംലൈനർ 787-8, 787-9 ശ്രേണിയിൽ പെട്ട വിമാനങ്ങളുടെ സുരക്ഷാ പരിശോധന നടത്താൻ കമ്പനിക്ക് നിർദ്ദേശം നൽകി ഡിജിസിഎ. ഇന്ധനം, എഞ്ചിൻ, ഹൈഡ്രോളിക് സംവിധാനം ഉൾപ്പെടെയുള്ളവ പരിശോധിക്കാനാണ് നിർദ്ദേശം. ഇവ പരിശോധിച്ചശേഷം റിപ്പോർട്ട് സമർപ്പിക്കാനും ഡിജിസിഎ നിർദ്ദേശിച്ചു.
കഴിഞ്ഞ 15 ദിവസത്തിനിടെ ബോയിങ് ഡ്രീംലൈനർ വിമാനങ്ങളിൽ ആവർത്തിച്ചുണ്ടായ തകരാറുകൾ എത്രയും വേഗം പുനഃപരിശോധിക്കണമെന്നും വേണ്ട അറ്റകുറ്റപ്പണികൾ നടത്തി ഇവ പരിഹരിക്കണമെന്നും ഡിജിസിഎ നിർദ്ദേശിച്ചിട്ടുണ്ട്. വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ നടപടിക്രമങ്ങൾ സംബന്ധിച്ച പരിശോധനകൾ എയർ ഇന്ത്യ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞദിവസം, അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എഐ171 ബോയിംഗ് 787-8 ഡ്രീംലൈനർവിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗരത്തിലെ ജനവാസമേഖലയിൽ തകർത്തുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. 230 യാത്രക്കാരും 10 കാബിൻ ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉൾപ്പെട്ടപ്പോൾ ആകെ 242 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.