ഹോംഗാർഡ് ഫിസിക്കൽ ടെസ്റ്റിനിടെ യുവതി കുഴഞ്ഞുവീണു, ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ കൂട്ടബലാത്സംഗം; രണ്ട് പേര്‍ അറസ്റ്റിൽ


ആംബുലന്‍സിൽ വെച്ച് യുവതി ബലാത്സംഗത്തിനിരായി.യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ രണ്ടു പേര്‍ അറസ്റ്റിലായി. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചു.

ബിഹാറിലെ ഗയയിലാണ് ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിൽ വെച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത്. ഹോം ഗാർഡ് പോസ്റ്റിലേക്കുള്ള ഫിസിക്കൽ ടെസ്റ്റിനിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു കൂട്ടബലാത്സംഗം. അബോധാവസ്ഥയിൽ ആംബുലൻസിൽ വച്ച് ഒന്നിലധികം പേർ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

ഇക്കഴിഞ്ഞ ജൂലൈ 24നാണ് സംഭവം നടന്നത്. ബിഹാറിലെ ബോധ് ഗയയിലെ മിലിട്ടറി പൊലീസ് ഗ്രൗണ്ടിലാണ് ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്‍റിന്‍റെ ഫിസിക്കൽ ടെസ്റ്റ് നടന്നത്. ഇതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. തുടര്‍ന്ന് യുവതിയെ അവിടെയുണ്ടായിരുന്ന ആംബുലന്‍സിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അബോധാവസ്ഥയിലിരിക്കെ കൂടെ ആംബുലന്‍സിൽ കയറിയവര്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

കേസിൽ ആംബുലന്‍സ് ഡ്രൈവര്‍ വിനയ് കുമാര്‍, ടെക്നീഷ്യൻ അജിത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും കൂടുതൽ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആംബുലന്‍സ് പോയ റൂട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

യുവതി പരാതിയിൽ പറഞ്ഞ സമയത്ത് ആംബുലന്‍സ് ആശുപത്രിയിലേക്ക് പോയിട്ടുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. അര്‍ധ ബോധാവസ്ഥയിലായിരുന്നതിനാൽ ആളുകളെ വ്യക്തമായിരുന്നില്ലെന്നും മൂന്നോ നാലോ പേരാണ് ആംബുലന്‍സിലുണ്ടായിരുന്നതെന്നുമാണ് യുവതി നൽകിയ മൊഴി.

أحدث أقدم