കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിചാടിയതിന് പിന്നാലെ വലിയ ചർച്ച വിഷയമായിരിക്കുകയാണ് കണ്ണൂർ സെൻട്രൽ ജയിൽ. അതിശക്തമായ സുരക്ഷാ സംവിധാനമുള്ള ജയിലുകളെന്ന് പൊതുജനം വിശ്വസിച്ചിരിച്ചുന്ന സംസ്ഥാനത്തെ ജയിലറകളുടെ യഥാർത്ഥ അവസ്ഥ തുറന്നു കാട്ടുകയാണ് ജയിൽ ഡിജിപി തന്നെ നൽകിയ അന്വേഷണ റിപ്പോർട്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിക്കുന്ന പഴയ ബ്ലോക്കുകൾക്കെല്ലാം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും സുരക്ഷാഭീഷണിയുണ്ടെന്നും ജയിൽ ഡിഐജി നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഒപ്പം സുരക്ഷാഭീഷണിയും ഉണ്ട്.
കെട്ടിടങ്ങൾ ജയിൽച്ചാട്ടത്തിന് കാരണമാണെന്ന് രഹസ്യാന്വേഷണവിഭാഗവും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഗോവിന്ദച്ചാമി കിടന്നിരുന്ന കൊടും ക്രിമിനലുകളെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പാർപ്പിക്കുന്ന അതിസുരക്ഷയുള്ള 10-ാം നമ്പർ ബ്ലോക്കും ജീർണാവസ്ഥയിലാണ്. പ്രധാന കവാടം കഴിഞ്ഞ് വലതുഭാഗത്ത് വാച്ച് ടവറിന് അടുത്തായി ചതുരാകൃതിയിലുള്ള കെട്ടിടമാണ് പത്താം ബ്ലോക്ക്. ഇതിൽ എ, ബി, സി, ഡി എന്നീ സെല്ലുകളുമുണ്ട്. ഓടുമേഞ്ഞ കെട്ടിടമാണിത്. റിപ്പർ ജയാനന്ദൻ ഇതേ പത്താംനമ്പർ ബ്ലോക്കിൽനിന്ന് തടവ് ചാടിയിരുന്നു. കെട്ടിടങ്ങൾ മഴക്കാലത്ത് ചോർച്ച നേരിടുന്നുണ്ട്. നിലവിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയിരിക്കുകയാണ്.
ജയിലിലെ മറ്റൊരാൾകൂടി ജയിൽ ചാടാൻ പദ്ധതിയിട്ടതായി വിവരം ലഭിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടിലുണ്ട്. കിഴക്കുഭാഗത്തുള്ള മതിൽ തകർന്നു വീണതിനെ തുടർന്ന് ഫെൻസിങ്ങിലൂടെയുള്ള വൈദ്യുതിവിതരണം നിലച്ചിരുന്നു. ഈ കാരങ്ങൾ എല്ലാം ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് വഴിയൊരുക്കിയെന്നാണ് റിപ്പോർട്ട്. അതേസമയം, ജയിൽ സുരക്ഷയ്ക്ക് ഭീഷണി ഉയർന്നതിന്റെ സാഹചര്യത്തിൽ ഇന്നലെ സെൻട്രൽ ജയിലിൽ വ്യാപക പരിശോധന നടത്തി. ജയിൽ ചാടിയ സംഭവത്തിൽ ആരുടേയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് ജയിൽ ഡിജിപിക്ക് കൈമാറി.
അംഗപരിമിതി ഉണ്ടെങ്കിലും ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് അസാമാന്യമായ കരുത്തുണ്ട്. ഒരാളെയോ രണ്ടു പേരെയോ അയാൾക്ക് നിസാരമായി ആക്രമിക്കാനുള്ള കരുത്ത് ഈ കൈക്ക് മാത്രമുണ്ട്. ശാരീരിക പരിശോധനകളും ഇത് വ്യക്തമാണ്. ജീവനക്കാരോ തടവുകാരോ ഇയാളെ സഹായിച്ചതിന് തെളിവില്ല. അതേസമയം, ജയിലിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ വിമർശനമുണ്ട്.