വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ചു.. വിനായകനെതിരെ സൈബർ ആക്രമണം..


        

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ചതിന് പിന്നാലെ നടൻ വിനായകനെതിരെ സൈബർ ആക്രമണം. മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുകൾക്ക് താഴെയാണ് അസഭ്യ കമന്റുകൾ നിറയുകയാണ്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്കെതിരെ നടൻ മുൻപ് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ നടൻ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചു.

ഇന്നലെയായിരുന്നു വി എസിന് അന്ത്യാഭിവാദ്യവുമായി നടൻ രംഗത്തെത്തിയത്. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പ്രദേശത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തായിരുന്നു വിനായകൻ വി എസിന് അന്ത്യാഭിവാദ്യം അർപ്പിച്ചത്. ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വി എസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു വിനായകനും ജനകീയ കൂട്ടായ്മയിലെ മറ്റ് അംഗംങ്ങളും വി എസിന് അന്ത്യാഭിവാദ്യം അർപ്പിച്ചത്. കൊമ്രേഡ് വി എസ് അച്യുതാനന്ദൻ എന്ന് ഇംഗ്ലീഷിലും കണ്ണേ കരളേ എന്ന് മലയാളത്തിലും എഴുതിയ വിഎസിന്റെ ചിത്രമുൾപ്പെടെയുളള ഫ്ളക്സിൽ ഇവർ പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവരികയും സംഭവം വാർത്തയാകുകയും ചെയ്തതിന് പിന്നാലെയായിരുന്നു വിനായകനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക ആക്രമണം.


ഉമ്മൻചാണ്ടി മരണപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്കിൽ വിനായകൻ പങ്കുവെച്ച വീഡിയോയിലെ പരാമർശമായിരുന്നു വിവാദമായത്. ‘ആരാണ് ഉമ്മൻ ചാണ്ടി. എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ. പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻചാണ്ടി ചത്തു. അതിന് ഞങ്ങൾ എന്ത് ചെയ്യണം. എന്റെ അച്ഛൻ ചത്തു. നിങ്ങളുടെ അച്ഛനും ചത്തു. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കുണാകരന്റെ കാര്യം നോക്കിയാൽ നമുക്കറിയില്ലെ ഇയാൾ ആരാണെന്ന്’ എന്നായിരുന്നു വിനായകന്റെ പരാമർശം. ഇതിനെതിരെ വ്യാപക വിമർശം ഉയർന്നു. വിനായകനെതിരെ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിനായകനെതിരെ കേസെടുത്തെങ്കിലും ഉമ്മൻചാണ്ടിയുടെ കുടുംബം പിന്തുണച്ചിരുന്നില്ല.



أحدث أقدم