'കഴുകൻ രാഷ്ട്രീയം വിലപ്പോകില്ല', കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് നാടകം; ചതിക്കെണിയിൽ വീണു പോകരുത് : രാജീവ് ചന്ദ്രശേഖർ





തിരുവനന്തപുരം: ഛത്തീസ് ഗഢിൽ കന്യാസ്ത്രീകള്‍  അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധിക്കുന്ന കോൺഗ്രസിനെയും ഇടതുപാർട്ടികളെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജയിലിനും കോടതിക്കും പുറത്തുവെച്ച് നടത്തിയ അനാവശ്യമായ നാടകങ്ങളും പ്രതിഷേധങ്ങളും കന്യാസ്ത്രീകൾ നേരിടുന്ന സാഹചര്യത്തെ കൂടുതൽ വഷളാക്കാനും സങ്കീർണ്ണമാക്കാനും മാത്രമാണ് ഉപകരിച്ചത് എന്നും രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും അവർ അത് തുടരുകയാണ്. കോൺഗ്രസിന്റെ ഈ നീക്കം നീതിന്യായ വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാനും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനും മാത്രമാണ് ഉപകരിച്ചത്. ഈ വിഷയത്തിൽ ഒരു പരിഹാരത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച ഒരേയൊരു പാർട്ടി ബിജെപിയാണ്.

ഛത്തീസ്ഗഢ് പോലുള്ള സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും അതീവ ഗൗരവമുള്ള വിഷയങ്ങളാണ്. ഇത് തിരിച്ചറിയുകയും, ഈ വിഷയത്തിൽ സംയമനം പാലിക്കുകയും, ചെയ്യണം. കോൺഗ്രസിന്റെ ഈ കഴുകൻ രാഷ്ട്രീയം വിലപ്പോകില്ല. ഛത്തീസ്ഗഢിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവ് പോലും കോൺഗ്രസ് പ്രതിനിധി സംഘത്തെ അനുഗമിക്കുകയോ, കന്യാസ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവ വിശ്വാസികളും മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ഈ ചതിക്കെണിയിൽ വീണു പോകരുത്. രാജീവ് ചന്ദ്രശേഖർ അഭ്യർത്ഥിച്ചു.

Previous Post Next Post