
ആലപ്പുഴ: 2021-ൽ ആലപ്പുഴയിൽ വച്ച് നടന്ന അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിലെ പത്താം പ്രതിക്ക് വധശിക്ഷ വിധിച്ചു. ഒന്നാം ഘട്ടം വിചാരണ പൂർത്തീകരിച്ച് വിധി പറഞ്ഞ ഘട്ടത്തിൽ പത്താംപ്രതി സുഖമില്ലാതെ ആശുപത്രിയിൽ ആയതിനാൽ ഇയാളുടെ വിധി അന്ന് പറഞ്ഞിരുന്നില്ല. ഇന്ന് വീഡിയോ കോൾ വഴി ഹാജരാക്കിയ പ്രതിയെ വധശിക്ഷയ്ക്ക് കോടതി വിധിച്ചു. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പത്താം പ്രതിയായ ആലപ്പുഴ മുനിസിപ്പൽപാലസ് വാർഡിൽ വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസ് ( 52 ) ആണ് കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്. മവേലിക്കര അഡീഷണൽ സെഷൻസ് കോടതി 1 ജഡ്ജി വി.ജി. ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്.
ഈ കേസിന്റെ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതി മുമ്പാകെ ഹാജരാക്കിയത് ആലപ്പുഴ ഡി.വൈ.എസ്.പി ആയിരുന്ന എൻ .ആർ. ജയരാജ് ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രതാപ് ജി പടിക്കൽ ഹാജരായി.