തിരുവനന്തപുരം* : ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 2,000 കർഷക ചന്തകള്‍ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സെപ്റ്റംബർ 1 മുതല്‍ 4 വരെയുള്ള നാല് ദിവസങ്ങളിലാണ് ചന്തകള്‍.
പഞ്ചായത്ത്- കോർപ്പറേഷൻ- മുനിസിപ്പാലിറ്റി തലത്തില്‍ നടക്കുന്ന കർഷക ചന്തകളില്‍ 1,076 എണ്ണം കൃഷിവകുപ്പും 160 എണ്ണം വി എഫ് പി സി കെയും 764 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
കർഷകരില്‍ നിന്ന് 10 ശതമാനം അധിക വില നല്‍കി പച്ചക്കറികള്‍ സംഭരിച്ച്, പൊതുവിപണി വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ജൈവപച്ചക്കറികള്‍, ഉത്തമ കൃഷിമുറകള്‍ പരിപാലിച്ച് ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ എന്നിവ 20 ശതമാനം അധികവില നല്‍കി സംഭരിക്കും. ഇവ വിപണി വിലയേക്കാള്‍ 10 ശതമാനം കുറച്ച് വില്പന നടത്തും. ഇതിനായി 13 കോടി രൂപ ചെലവ് കണക്കാക്കിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളില്‍ ലഭ്യമല്ലാത്ത പച്ചക്കറികള്‍ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സംഭരിക്കും. ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക പച്ചക്കറി ഇനങ്ങളുടെ ലഭ്യത കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കും. കേരളഗ്രോ, ജൈവ ഉല്‍പ്പന്നങ്ങള്‍, കൃഷിക്കൂട്ടങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനക്കായി കർഷകചന്തയില്‍ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും.