ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊന്നു; വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചു



അലിഗഡ്: ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം തിരിച്ചറിയാതിരിക്കാൻ വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചു. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് ക്രൂര കൊലപാതകം നടന്നത്. അലിഗഢ് സ്വദേശി യൂസഫാണ് കൊല്ലപ്പെട്ടത്. ജൂലൈ 29നാണ് സംഭവം. യൂസഫ് വീട്ടിൽ നിന്നും രാവിലെ പതിവ് പോലെ ജോലിക്ക് പോയിരുന്നു. എന്നാൽ വൈകുന്നേരം ആയിട്ടും യൂസഫ് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാർ ദിവസങ്ങളോളം യുവാവിനെ അന്വേഷിച്ചെങ്കിലും ഒരു അറിവും ലഭിച്ചിരുന്നില്ല.

പിന്നാലെ കുടുംബം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും യുവാവിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഇതിനിടെയാണ് കാസ്ഗഞ്ച് ജില്ലയിലെ ധോൽന പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇഷ്ടികച്ചൂളകൾക്ക് സമീപം കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആസിഡ് ഉപയോഗിച്ച് നശിപ്പിച്ചിരുന്നു.

മൃ‍തദേഹം പുഴവരിച്ച നിലയിൽ ആയതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ മൃതദേഹം യൂസഫിന്‍റെതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

വിശദമായ കേസന്വേഷണത്തില്‍ യൂസഫിന്‍റെ ഭാര്യ തബാസും കാമുകനായ ഡാനിഷും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തി. കൊലപാതകത്തിന് ശേഷം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വയര്‍ കീറി മുറിച്ചു. തുടര്‍ന്ന് മൃതദേഹത്തിൽ ആസിഡ് ഒഴിച്ച് തെളിവ് നശിപ്പിക്കുകയും മൃതദേഹം കത്തിക്കുകയും ചെയ്യുകയായിരുന്നു.
أحدث أقدم