നടി ശ്വേത മേനോനെതിരെ കേസ്. സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പേരിലാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് നടിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർട്ടിൻ മെനാച്ചേരി എന്നയാളുടെ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രതി സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചു, സോഷ്യൽ മീഡിയയിലൂടെയും പോൺ സൈറ്റുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ശ്വേത അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യവും രതിനിർവേദം, പാലേരി മാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരൻ അശ്ലീല രംഗങ്ങളായി പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങവെയാണ് ശ്വേതക്കെതിരെ ആരോപണമുയർന്നിരിക്കുന്നത്. സംഭവത്തിൽ ശ്വേത ഇതുവരെ പ്രതികരിച്ചിട്ടില്ല.